ന്യൂഡൽഹി: ഭീകരവാദ ഫണ്ടിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട വിഘടനവാദി നേതാവ് യാസിൻ മാലിക്, പാകിസ്താൻ പ്രധാനമന്ത്രിയും പ്രസിഡന്റും ഉൾപ്പെടെയുള്ള ഉന്നത ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി ദേശീയ അന്വേഷണ ഏജൻസി. ജമ്മു കശ്മീരിനെ ഭാരതത്തിൽ നിന്ന് വേർപെടുത്തുക എന്ന വിഘടനവാദ അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണ് മാലിക് ഈ ബന്ധങ്ങൾ ഉപയോഗിച്ചതെന്നും എൻ.ഐ.എ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
യാസിൻ മാലിക്കിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയിൽ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. പാകിസ്താൻ പ്രധാനമന്ത്രി, പ്രസിഡന്റ്, സെനറ്റർമാർ, വിവിധ പ്രവിശ്യകളിലെ മുഖ്യമന്ത്രിമാർ എന്നിവരുമായി മാലിക് നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾക്കും കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്കും ഈ സ്വാധീനം ഇയാൾ ഉപയോഗിച്ചു.
മുൻ ഇന്ത്യൻ പ്രധാനമന്ത്രിമാരുമായി തനിക്ക് സമാധാന ചർച്ചകളിൽ പങ്കാളിത്തമുണ്ടായിരുന്നുവെന്ന മാലിക്കിന്റെ വാദം എൻ.ഐ.എ തള്ളി. ഇത്തരം അവകാശവാദങ്ങൾ അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളുടെ തീവ്രത കുറയ്‌ക്കുന്നില്ലെന്നും കേസിൽ അവ പ്രസക്തമല്ലെന്നും ഏജൻസി കോടതിയിൽ പറഞ്ഞു.
ലഷ്കർ-ഇ-ത്വയ്യിബ സ്ഥാപകൻ ഹാഫിസ് സയീദ് , ഹിസ്ബുൾ മുജാഹിദീൻ തലവൻ സയീദ് സലാഹുദ്ദീൻ തുടങ്ങിയ ഭീകരവാദികളുമായി മാലിക്കിന് വ്യക്തമായ ബന്ധമുണ്ടായിരുന്നു. കശ്മീർ താഴ്വരയിൽ കല്ലേറുകൾക്കും പ്രതിഷേധങ്ങൾക്കും ആസൂത്രിതമായി നേതൃത്വം നൽകിയത് മാലിക്കിന്റെ നേതൃത്വത്തിലുള്ള ജെ.കെ.എൽ.എഫ് ആണ്. ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ നിലവിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മാലിക്കിന് വധശിക്ഷ തന്നെ നൽകണമെന്ന് എൻ.ഐ.എ ശക്തമായി വാദിച്ചു.
കേസ് പരിഗണിച്ച ജസ്റ്റിസ് നവിൻ ചൗള അധ്യക്ഷനായ ബെഞ്ച് വിഷയം ജൂലൈ 21-ലേക്ക് മാറ്റി വെച്ചു. തീഹാർ ജയിലിൽ കഴിയുന്ന യാസിൻ മാലിക് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതിയിൽ ഹാജരായത്. ഇതൊരു ‘അപൂർവ്വങ്ങളിൽ അപൂർവ്വമായ’ കേസാണെന്ന് എൻ.ഐ.എ വാദിച്ചു. കേവലം ഒരു വ്യക്തിക്കെതിരെയുള്ള കുറ്റകൃത്യമല്ല, മറിച്ച് രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് നേരെയുള്ള ആക്രമണമായതിനാൽ മാലിക്കിന് വധശിക്ഷ തന്നെ നൽകണമെന്നാണ് എൻ.ഐ.എയുടെ ഉറച്ച നിലപാട്.















