കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനത്തെ പിടിച്ചുലച്ച റേഷന്‍ അഴിമതിക്കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ശനിയാഴ്ച പുലര്‍ച്ചെയോടെ കൊല്‍ക്കത്ത, ഹബ്ര, ബര്‍ദ്വാന്‍ എന്നിവിടങ്ങളിലെ ഒന്‍പത് കേന്ദ്രങ്ങളിലാണ് കേന്ദ്ര ഏജന്‍സി മിന്നല്‍ പരിശോധന നടത്തിയത്.
റേഷന്‍ ഗോതമ്പ് കരിഞ്ചന്തയിലേക്ക് കടത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വിതരണക്കാരെയും കയറ്റുമതിക്കാരെയും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. പ്രധാനമായും താഴെ പറയുന്ന വ്യക്തികളുടെ വസതികളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. നിരഞ്ജന്‍ ചന്ദ്ര സാഹ, സുശാന്ത സാഹ (സാഗര്‍ എന്റര്‍പ്രൈസസ്), സമീര്‍ കുമാര്‍ ചന്ദ്ര, പാര്‍ത്ഥ സാഹ (ആദര്‍ശ ഇന്റര്‍നാഷണല്‍) എന്നീ വ്യക്തികളുടെ വസതിയിലാണ് പരിശോധന നടന്നത്.
2020-ല്‍ ബസിര്‍ഹട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഇ.ഡി അന്വേഷണത്തിന്റെ അടിസ്ഥാനം. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ലഭിക്കേണ്ട ഗോതമ്പ്, ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെ വന്‍കിട മില്ലുകളിലേക്കും വിദേശത്തേക്കും മറിച്ചുവിറ്റുവെന്നാണ് കണ്ടെത്തല്‍. ഏകദേശം 10,000 കോടി രൂപയുടെ പണം തട്ടിപ്പ് ഈ ഇടപാടിലൂടെ നടന്നതായി അന്വേഷണ സംഘം സംശയിക്കുന്നു.
‘റേഷന്‍ മാഫിയകള്‍ വഴി സമാഹരിച്ച കോടിക്കണക്കിന് രൂപ എങ്ങോട്ടാണ് ഒഴുകിയത് എന്നതിലാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്.’ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക് ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ നിലവില്‍ ഈ കേസില്‍ ജയിലിലാണ്. കഴിഞ്ഞ ആഴ്ചകളില്‍ നടന്ന റെയ്ഡുകളില്‍ 1.05 കോടി രൂപ പണമായും 1.5 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങളും ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്.
ഗൊജാദംഗ ലാന്‍ഡ് കസ്റ്റംസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണറുടെ പരാതിയാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്ന ഈ കേസില്‍ വരും ദിവസങ്ങളിലും കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കും.















