കൊച്ചി: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വിൽപന നടത്തിവന്ന സംഘത്തിലെ യുവതിയെ എക്സൈസ് സംഘം പിടികൂടി. ജാർഖണ്ഡ് സ്വദേശിനിയായ മഹ്തോ മുണ്ട ദശ്മി നാഗിനെ [23] ആണ് പിറവം ചെട്ടിക്കണ്ടം ഭാഗത്തുവെച്ച് എക്സൈസ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ യുവതിയുടെ പക്കൽ നിന്നും 9.11 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
പിറവം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജയരശ്മി.വി യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാനായി എത്തിച്ചതായിരുന്നു ഈ ലഹരിമരുന്നുകളെന്നാണ് പ്രാഥമിക വിവരം. ദീർഘനാളായി ഈ മേഖലയിൽ ലഹരി വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പ്രിവന്റീവ് ഓഫീസർമാരായ അരുൺ കെ.കെ, റോബി കെ.എം, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ജയദേവൻ എ.കെ, അനിൽ കുമാർ എം.എൻ, സിവിൽ എക്സൈസ് ഓഫീസർ നന്ദു എം.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ടിനു ജോർജ്, സൗമ്യ ടി.കെ, ഡ്രൈവർ അനീഷ് കുമാർ വി.സി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് ലഹരിമരുന്ന് കൈമാറിയ മൊത്തവിതരണക്കാരെ കണ്ടെത്താനുള്ള അന്വേഷണം എക്സൈസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.















