റാഞ്ചി: തമിഴ്നാട്ടിലെ നാമക്കലിലുള്ള ടെക്സ്‌റ്റൈല്‍ ഫാക്ടറിയില്‍ മര്‍ദ്ദനത്തിനും ശമ്പള നിഷേധത്തിനും ഇരയായതായി ആരോപിച്ച് ജാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയില്‍ നിന്നുള്ള നൂറോളം ആദിവാസി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിലായാണ് ഇവര്‍ ജാര്‍ഖണ്ഡില്‍ തിരിച്ചെത്തിയത്. ഭക്ഷണം, ജോലിസ്ഥലത്തെ നിയമങ്ങള്‍, ജീവനക്കാരുടെ മോശം പെരുമാറ്റം എന്നിവയെക്കുറിച്ച് പരാതിപ്പെട്ടതിനാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു.
ഫാക്ടറി വിട്ടുപോകാന്‍ ആഗ്രഹിച്ചവരെ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചക്രധര്‍പൂര്‍ സ്വദേശി അനില്‍ സമദ് പറഞ്ഞു. മറ്റൊരു തൊഴിലാളിയായ മങ്കി ഹെസ്സയെ വടികളും മെഷീന്‍ ഭാഗങ്ങളും ഉപയോഗിച്ച് മര്‍ദ്ദിച്ചതായും കൈയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതായും പരാതിയുണ്ട്. ഇതിന്റെ ചികിത്സാ ചെലവ് സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് വഹിച്ചത്. സ്ത്രീ തൊഴിലാളികളും ക്രൂരമായ പീഡനത്തിന് ഇരയായതായി റിപ്പോര്‍ട്ടുകളുണ്ട്. ഫാക്ടറി വിട്ടുപോകാന്‍ ശ്രമിച്ച തന്നെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതായി പ്രിസ്‌ക ഹോറോ എന്ന യുവതി വെളിപ്പെടുത്തി.
ചില തൊഴിലാളികള്‍ മതില്‍ ചാടിക്കടന്നാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ജോലി ചെയ്ത മാസങ്ങളിലെ ശമ്പളം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടു. നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് പണം വീട്ടുകാരില്‍ നിന്നും മറ്റും കടം വാങ്ങിയാണ് ഇവര്‍ കണ്ടെത്തിയത്. ഏകദേശം 250 മുതല്‍ 300 വരെ ജാര്‍ഖണ്ഡ് സ്വദേശികള്‍ അവിടെ ജോലി ചെയ്തിരുന്നതായും പകുതിയോളം പേര്‍ തിരിച്ചെത്തിയതായും ബാക്കിയുള്ളവര്‍ വരും ദിവസങ്ങളില്‍ എത്തുമെന്നും തൊഴിലാളികള്‍ അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വിഷയത്തില്‍ ഇടപെട്ടു.
തുടര്‍ന്ന് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ തൊഴിലാളികളുമായി ബന്ധപ്പെടുകയും അവരുടെ സുരക്ഷിതമായ മടക്കം ഏകോപിപ്പിക്കുകയും ചെയ്തു. മൂന്ന് മാസം മുമ്പ് ഒരു ഏജന്റ് വഴിയാണ് ഇവര്‍ നാമക്കലിലെ ഫാക്ടറിയില്‍ ജോലിക്കെത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മോശം പെരുമാറ്റവുമാണ് തൊഴിലാളികള്‍ പ്രധാനമായും ഉന്നയിച്ച പരാതികള്‍. സസേലത്ത് നിന്നും തീവണ്ടി മാര്‍ഗ്ഗമാണ് ഇവര്‍ ജാര്‍ഖണ്ഡിലേക്ക് തിരിച്ചത്.















