ന്യൂഡൽഹി: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഹൈക്കോടതി വിധിയിലെ പ്രതികൂല പരാമർശങ്ങൾ നീക്കണമെന്നും ശിക്ഷ മരവിപ്പിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ ആവശ്യങ്ങൾ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹൈക്കോടതി വിധിയുടെ 15 മുതൽ 19 വരെയുള്ള ഖണ്ഡികകളിലെ പരാമർശങ്ങൾ തന്റെ അപ്പീലിനെ ബാധിക്കുമെന്നും നിഷ്പക്ഷമായ വിചാരണയെ തടസ്സപ്പെടുത്തുമെന്നുമായിരുന്നു ആന്റണി രാജുവിന്റെ വാദം. എന്നാൽ, സുപ്രീംകോടതി ഈ ആശങ്ക തള്ളിക്കളഞ്ഞു. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വിവാദ പരാമർശങ്ങൾ കേസിന്റെ മെറിറ്റിനെ ബാധിക്കില്ലെന്ന് ഹൈക്കോടതി തന്നെ 27-ാം ഖണ്ഡികയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അപ്പീൽ മെറിറ്റിൽ പരിഗണിക്കുമ്പോൾ ഈ പരാമർശങ്ങൾ തടസ്സമാകില്ലെന്ന് കോടതി ഉറപ്പുനൽകി. ആന്റണി രാജുവിനുവേണ്ടി മുതിർന്ന അഭിഭാഷകൻ എൻ. ഹരിഹരൻ, കെ. രാജീവ് എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ഹാജരായി.
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്ന കേസിലാണ് ആന്റണി രാജു വിചാരണ നേരിടുന്നത്. ഹൈക്കോടതിയുടെ ചില നിരീക്ഷണങ്ങൾ തനിക്ക് നിഷ്പക്ഷമായ വിചാരണ നിഷേധിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. വിവാദ പരാമർശങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ കേസിന്റെ തുടർനടപടികളുമായി മുന്നോട്ട് പോകാനാണ് സുപ്രീംകോടതിയുടെ തീരുമാനം.















