കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണം സമാപിക്കുമ്പോള്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ആത്മീയതയും സുരക്ഷാ ഉറപ്പും ആയുധമാക്കി ബിജെപി. ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ ജനതയ്‌ക്ക് വൈകാരികമായ കത്തെഴുതിയപ്പോള്‍, മറുവശത്ത് അക്രമം തടയാന്‍ കേന്ദ്രസേനയുടെ കാവല്‍ ഉറപ്പുനല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. ബംഗാളിലെ വോട്ടര്‍മാര്‍ക്ക് അയച്ച തുറന്ന കത്തില്‍ അതീവ വൈകാരികമായ ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്.
കടുത്ത ചൂടിലും തളരാതെ പ്രചാരണം നടത്താന്‍ തനിക്ക് കരുത്ത് നല്‍കിയത് ‘മാ കാളി’യുടെ അനുഗ്രഹമാണെന്ന് മോദി കുറിച്ചു. ബംഗാളിലെ ഓരോ റാലിയും തനിക്ക് ഒരു രാഷ്‌ട്രീയ പരിപാടിയല്ല, മറിച്ച് ഒരു പുണ്യ തീര്‍ത്ഥാടനമായിരുന്നുവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഭയത്തിന്റെ നിഴലില്‍ നിന്ന് ബംഗാള്‍ മുക്തമാകണമെന്നും വികസിത ബംഗാളിനായി യുവാക്കളും സ്ത്രീകളും ബിജെപിക്കൊപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഗുണ്ടകളെ ഭയപ്പെടേണ്ട’ ബെഹലയില്‍ നടന്ന റോഡ് ഷോയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കടുത്ത ഭാഷയിലാണ് അമിത് ഷാ പ്രതികരിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞാലും തൃണമൂല്‍ ‘ഗുണ്ടകളുടെ’ അക്രമം ഭയന്ന് ആരും മാറിനില്‍ക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാലും അടുത്ത 60 ദിവസത്തേക്ക് കൂടി കേന്ദ്രസേന ബംഗാളില്‍ തുടരുമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ സൈന്യം മടങ്ങൂ എന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അക്രമം വഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ആഭ്യന്തര മന്ത്രി നല്‍കിയത്. ഏപ്രില്‍ 29-ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 142 മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലെത്തുന്നത്. അഴിമതിയും സ്ത്രീ സുരക്ഷയും ചര്‍ച്ചയാകുന്ന ഈ ഘട്ടത്തില്‍, പ്രധാനമന്ത്രിയുടെ ആത്മീയമായ സമീപനവും അമിത് ഷായുടെ കര്‍ക്കശമായ സുരക്ഷാ ഉറപ്പും വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിക്കുമെന്ന് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോട്ടകളില്‍ വിള്ളലുണ്ടാക്കാന്‍ ഈ തന്ത്രങ്ങള്‍ സഹായിക്കുമെന്നാണ് ബിജെപി പാളയത്തിലെ കണക്കുകൂട്ടല്‍. വോട്ടെടുപ്പ് സമാധാനപരമായി പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ മണ്ഡലങ്ങളിലും കനത്ത സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബംഗാളിന്റെ സാംസ്‌കാരിക പൈതൃകവും ആത്മീയതയും ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപിയുടെ അവസാന വട്ട പ്രചാരണം വോട്ടെടുപ്പില്‍ നിര്‍ണ്ണായകമാകും.















