നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിയെന്ന് കരുതുന്ന ഇളയമകൻ സജി (53) പോലീസ് പിടിയിലായി. സ്വന്തം വീടിന് സമീപത്തെ തോട്ടത്തിലെ പാറക്കെട്ടുകൾക്കിടയിൽ ഒളിവിലിരിക്കുകയായിരുന്നു ഇയാൾ.
ഇന്ന് രാവിലെ നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ സമീപത്തെ കടയിലേക്ക് ഇറങ്ങിവന്ന സജി, “എനിക്ക് തെറ്റ് പറ്റിപ്പോയി, ഞാൻ കീഴടങ്ങുന്നു” എന്ന് പറഞ്ഞ് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
നെടുങ്കണ്ടം സ്വദേശിനി മറിയക്കുട്ടി, മകൻ റെജി എന്നിവരുടെ മൃതദേഹങ്ങളാണ് വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. സ്ട്രോക്ക് വന്ന് അവശനിലയിലായിരുന്ന മറിയക്കുട്ടിയെയും സഹോദരൻ റെജിയെയും കാണാനില്ലെന്ന വിവരം അറിഞ്ഞെത്തിയ പോലീസിനോട്, ഇവർ ചികിത്സയ്‌ക്കായി മകളുടെ വീട്ടിൽ പോയതാണെന്നാണ് സജി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ മകൾ സിനിയെ ബന്ധപ്പെട്ടപ്പോൾ അമ്മ അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായി. തുടർന്ന് സിനി നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്.
പ്രതിക്കായി പോലീസ് നായയെയും ഡ്രോണുകളെയും ഉപയോഗിച്ച് വൻ തിരച്ചിലാണ് ഇന്ന് രാവിലെ നടത്തിയത്. തമിഴ്‌നാട് അതിർത്തികളിലെ ചെക്ക്‌പോസ്റ്റുകളിൽ ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം നൽകി പോലീസ് വലവിരിച്ചിരിക്കുകയായിരുന്നു. ഈ സമ്മർദ്ദത്തിനൊടുവിലാണ് ഒളിത്താവളത്തിൽ നിന്നും സജി പുറത്തുവന്നത്.















