ന്യൂഡൽഹി: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിൽ നടന്ന ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ ഭീകര സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഏറ്റെടുത്തു. ജർമ്മനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജസ്വീന്ദർ മുൾത്താനി എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അവകാശവാദവുമായി എത്തിയത്. ഭീകരബന്ധം സംശയിക്കുന്ന സാഹചര്യത്തിൽ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് പട്യാലയിലെ ശംഭു പ്രദേശത്തിനടുത്തുള്ള റെയിൽവേ ട്രാക്കിൽ ചാവേർ സ്ഫോടനം നടന്നത്. പഞ്ച്വാർ സ്വദേശിയായ ജഗ്രൂപ് സിംഗ് റെയിൽവേ ട്രാക്കിൽ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ജഗ്രൂപ് സിംഗ് മോട്ടോർസൈക്കിൾ പാർക്ക് ചെയ്യുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ചിന്നിചിതറിയ മൃതദേഹത്തിൻറ ഭാഗങ്ങൾ പോലീസ് കണ്ടെടുത്തിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമർപ്പിത ചരക്ക് ഇടനാഴിയിൽ നടന്ന രണ്ടാമത്തെ സ്ഫോടനമാണിതെന്ന് പട്യാല എസ്എസ്പി വരുൺ ശർമ്മ പറഞ്ഞു വ്യക്തമാക്കി. ജനുവരി 24 ന് പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിലെ സിർഹിന്ദിൽ സമാനരീതിയിൽ സ്ഫോടനം നടന്നിരുന്നു. അന്ന് നിരോധിത തീവ്രവാദ സംഘടനയായ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയത്.















