തിരുവനന്തപുരം: ജയിൽ വകുപ്പിലെ ഇടതുപക്ഷ അസോസിയേഷൻ നേതാവിന് കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയുമായി അടുത്ത ബന്ധം. സംസ്ഥാനത്തെ ഗുണ്ടകൾ ഒന്നിച്ചു പങ്കെടുത്ത വിവാഹ വേദിയിലാണ് ഉദ്യോഗസ്ഥൻ പി ആർ പ്രദീപ്, ഗുണ്ടാ നേതാക്കളായ ഔറംഗസേബ്, കാട്ടാക്കട ഹരീഷ് എന്നിവർ സംഗമിച്ചത്.
നെയ്യാറ്റിൻകര പാലിയോട് എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ ജനം ടിവിക്ക് ലഭിച്ചു. നിരവധി കുപ്രസിദ്ധ ഗുണ്ടകൾ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇവരുമായി പി. ആർ പ്രദീപിനെ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാകുന്നത് പുറത്തു വന്ന ഓരോ ഫോട്ടോയും. കടുത്ത അച്ചടക്ക നടപടിക്ക് വിധേയനാകേണ്ട പ്രവർത്തിയും പെരുമാറ്റുവുമാണ് പ്രദീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. എന്നാൽ ഇടത് അസോസിയഷൻ നേതാവിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള ധൈര്യം മേലുദ്യോഗസ്ഥർക്ക് ഉണ്ടാകാൻ സാധ്യതയില്ല. അതിനാൽ നടപടിയുണ്ടാകാനും സാധ്യതയില്ല.
ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥരും രാഷ്‌ട്രീയ തടവുകാരും ഗുണ്ടകളും തമ്മിലുള്ള അവിഹിത ബന്ധം ഇതിന് മുൻപും നിരവധി തവണ പുറത്തു വന്നിട്ടുണ്ട്. ജയിലിനുളളിൽ ലഹരിയും മൊബൈലും ഒഴുകുന്നത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് എന്നകാര്യം പരസ്യമായ രഹസ്യമാണ്. രാഷ്‌ട്രീയ തടവുകാരുടെയും ഗുണ്ടകളുടെയും ഇഷ്ടക്കാരെ ജയിലിലേക്ക് നിയമിക്കുന്നത് അപൂവ്വമല്ല. അടിക്കടി ചട്ടം ലംഘിച്ച് നൽകുന്ന പരോളുകളും വഴിവിട്ട ഇടപാടുകളുടെ തെളിവാണ്.















