ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരേസമയം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളായിട്ടും ഇന്ത്യ വിവരസാങ്കേതികവിദ്യയില്‍ ലോകപ്രശസ്തമായപ്പോള്‍, പാകിസ്ഥാന്‍ അറിയപ്പെടുന്നത് ‘ഇന്റര്‍നാഷണല്‍ ടെററിസം’ (അന്താരാഷ്‌ട്ര ഭീകരവാദം) എന്ന മറ്റൊരു ‘ഐടി’യുടെ പ്രഭവകേന്ദ്രമായാണെന്ന് അദ്ദേഹം പരിഹസിച്ചു. ഡല്‍ഹിയില്‍ നടന്ന എഎന്‍ഐ നാഷണല്‍ സെക്യൂരിറ്റി സമ്മിറ്റ് 2.0-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ രാജ്യത്തിന്റെ പുതിയ സൈനിക നയത്തിന്റെ പ്രതീകമാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ സൈനിക ശേഷി കുറഞ്ഞതുകൊണ്ടല്ല ഓപ്പറേഷന്‍ നിര്‍ത്തിയത്. അത് ഇന്ത്യയുടെ സ്വന്തം തീരുമാനമായിരുന്നു. ആവശ്യമെങ്കില്‍ ദീര്‍ഘകാല യുദ്ധത്തിന് ഇന്ത്യ സജ്ജമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കര, നാവിക, വ്യോമസേനകള്‍ ഒരുമിച്ച് ഒരൊറ്റ പദ്ധതിക്ക് കീഴില്‍ അണിനിരന്നത് ഇന്ത്യയുടെ സംയോജിത സൈനിക ശക്തിയുടെ തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷത്തിനിടെ ഇന്ത്യയ്‌ക്ക് നേരെ ആണവാക്രമണ ഭീഷണി ഉയര്‍ന്നിരുന്നു. എന്നാല്‍ അത് വെറും വീണ്‍വാക്കാണെന്ന് ഇന്ത്യയ്‌ക്ക് അറിയാമായിരുന്നുവെന്നും സിംഗ് വെളിപ്പെടുത്തി. ഭീകരവാദത്തിന് പ്രവര്‍ത്തനപരമായ വശം മാത്രമല്ല, പ്രത്യയശാസ്ത്രപരവും രാഷ്‌ട്രീയവുമായ മാനങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഭീകരവാദത്തിന്റെ യഥാര്‍ത്ഥ ഐപി അഡ്രസ്സ് അതിന്റെ പ്രത്യയശാസ്ത്രപരവും രാഷ്‌ട്രീയവുമായ വേരുകളിലാണ്. അതിനെ പരിപോഷിപ്പിക്കുന്ന രാഷ്‌ട്രീയ സംരക്ഷണം തകര്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെയോ വിനാശകരമായ പ്രത്യയശാസ്ത്രത്തിന്റെയോ പേരില്‍ ഭീകരവാദത്തെ ന്യായീകരിക്കുന്നത് അവര്‍ക്ക് കവചമൊരുക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കേവലം നയതന്ത്ര പ്രസ്താവനകളില്‍ ഒതുങ്ങുന്ന പഴയ സമീപനം ഇന്ത്യ അവസാനിപ്പിച്ചുവെന്നും ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
2025 മെയ് 7-നാണ് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിച്ചത്. പഹല്‍ഗാം ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഈ നീക്കം. ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുടെ ഒന്‍പത് പ്രധാന ഭീകരതാവളങ്ങള്‍ ഇന്ത്യ തകര്‍ത്തു. നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണങ്ങളിലൂടെയും ഷെല്ലാക്രമണങ്ങളിലൂടെയും തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ലാഹോറിലെയും ഗുജ്റന്‍വാലയിലെയും റഡാര്‍ സംവിധാനങ്ങള്‍ തകര്‍ത്ത് ഇന്ത്യ ശക്തമായ മറുപടി നല്‍കി.
നാല് ദിവസത്തെ സംഘര്‍ഷത്തിനൊടുവില്‍ പാകിസ്ഥാന്‍ ഡിജിഎംഒ ഇന്ത്യയുമായി ബന്ധപ്പെടുകയും മെയ് 10-ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പഹല്‍ഗാം ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെയാണ് പ്രതിരോധമന്ത്രിയുടെ ഈ പ്രസ്താവനകള്‍ പുറത്തുവരുന്നത്.















