കന്യാകുമാരി: ഒരേസമയം സൂര്യാസ്തമയവും ചന്ദ്രോദയവും കാണാൻ കഴിയുന്ന ലോകത്തിലെ ഏക സ്ഥലമാണ് കന്യാകുമാരി. സാധാരണ ചിത്രാ പൗർണമി ദിനത്തിലാണ് ഈ മഹാതിശയം നടക്കുക.പടിഞ്ഞാറ് അറബിക്കടലിൽ അറബിക്കടലിൽ സൂര്യൻ ഒരു പന്തിന്റെ ആകൃതിയിൽ അസ്തമിക്കും, കിഴക്ക് ബംഗാൾ ഉൾക്കടലിൽ ഒരു വൃത്താകൃതിയിൽ ചന്ദ്രൻ ദൃശ്യമാകും.
എല്ലാ വർഷവും ചിത്തിരമാസത്തിലെ പൗർണമി നാളിലാണ് ചിത്ര പൗർണമി ആഘോഷം. ഈ വർഷത്തെ ചിത്രാ പൗർണമി ഉത്സവം നാളെ (മെയ് ഒന്ന് വെള്ളിയാഴ്ച) ആഘോഷിക്കുന്നു.
മെയ് ഒന്ന് വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് ശേഷമാണ് ഈ അപൂർവ്വ ദർശനം ഉണ്ടാകുക. വൈകുന്നേരത്തോടെ കന്യാകുമാരി കടലിൽ സൂര്യൻ മഞ്ഞ നിറമുള്ള പന്തുപോലെ അസ്തമിക്കുമ്പോൾ കിഴക്ക് കടലും ആകാശവും കൂടിച്ചേരുന്ന സ്ഥലത്തിന് മുകളിൽ അഗ്നിഗോളം പോലെ ചന്ദ്രൻ ഉദിക്കും എന്നാണ് പ്രദേശവാസികൾ പറയുന്നത്. കിഴക്ക് ചന്ദ്രൻ ഉദിക്കുന്ന നേരത്ത് കടലിനു മുകളിലുള്ള ആകാശം പ്രകാശത്താൽ തിളങ്ങുകയും ചെയ്യുമത്രേ .
ആ സമയത്ത് കന്യാകുമാരിയിലെ മൂന്ന് സമുദ്രങ്ങളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമതീരത്ത് നിന്നാലാണ് ഈ അപൂർവ കാഴ്ച കാണാൻ കഴിയുക. ഇതുകൂടാതെ പഴത്തോട്ടത്തിനോട് ചേർന്നുള്ള മുരുഗൻകുന്നം മുതൽ കന്യാകുമാരി വരെ സാമാന്യ രീതിയിൽ ഈ കാഴ്ച ആസ്വദിക്കാം. ത്രിവേണി സംഗമം കൂടാതെ, സൺസെറ്റ് പോയിൻ്റ്, ബീച്ച് ഏരിയ എന്നിവിടങ്ങളിലും ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഇത് കാണാൻ എല്ലാ വർഷവും പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് ത്രിവേണീസംഗമസ്ഥാനത്ത് വൈകിട്ട് ആറ് മണിയോടെ തടിച്ചുകൂടുന്നത്. വിനോദസഞ്ചാരികളുടെ സൗകര്യാർത്ഥം സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ നിന്ന് കന്യാകുമാരിയിലേക്ക് നിരവധി പ്രത്യേക ബസുകൾ ഓടുന്നുണ്ട്. ശക്തമായ പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

എന്നാൽ ആകാശം മേഘാവൃതമായതിനാൽ കഴിഞ്ഞ ചില മുൻ വർഷങ്ങളിൽ സൂര്യാസ്തമയ കാഴ്ച വ്യക്തമായില്ല. ഇതിൽ സഞ്ചാരികൾ ഏറെ നിരാശരായിരുന്നു. എന്നാൽ മുൻ വർഷങ്ങളിൽചന്ദ്രോദയ ദൃശ്യം ആദ്യം വ്യക്തമല്ലെങ്കിലും രാത്രി 7 മണിക്ക് ശേഷം വളരെ വ്യക്തമായി ചന്ദ്ര ദർശനം സാധ്യമായിരുന്നതായി പ്രാദേശികപത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ധാരാളം വിനോദസഞ്ചാരികൾ ഇത് ആസ്വദിക്കുകയും ചെയ്തു.
ചിത്രാ പൗർണമിയോട് അനുബന്ധിച്ച് കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ രാവിലെ വിശേഷാൽ അഭിഷേകം വിശേഷപൂജകളും മറ്റും നടക്കും. കൂടാതെ, അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കന്യാകുമാരി ദേവിക്ക് സമ്മാനിച്ച ഒരു കോടി രൂപ വിലമതിക്കുന്ന വജ്ര കിരീടം ചിത്ര പൗർണമിയോട് അനുബന്ധിച്ച് അണിയിക്കുകയും അലങ്കാര ദീപാരാധനയും നടത്തുകയും ചെയ്യുന്നു. ചിത്രാപൗർണമിയോട് അനുബന്ധിച്ച് കന്യാകുമാരിയിൽ ആയിരക്കണക്കിന് ഭക്തരും വിനോദസഞ്ചാരികളും തടിച്ചുകൂടുന്നതിനാൽ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.















