ബിജ്നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ 28 വയസ്സുകാരിയായ മോണിക്ക എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെ നടുക്കുന്ന പുതിയ തരം സൈബര്‍ കുറ്റകൃത്യത്തിന്റെ ആഴം വ്യക്തമാക്കുന്നു. ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന പേരില്‍ സൈബര്‍ തട്ടിപ്പുകാര്‍ നടത്തിയ ക്രൂരമായ മാനസിക പീഡനത്തിനൊടുവിലാണ് രണ്ട് പെണ്‍മക്കളുടെ അമ്മയായ മോണിക്ക ജീവിതം അവസാനിപ്പിച്ചത്.
ഭര്‍ത്താവ് രണ്‍ധീര്‍ ജോലിക്കായി പോയ സമയത്തായിരുന്നു മോണിക്കയുടെ മരണം. എട്ടും പതിനൊന്നും വയസ്സുള്ള മക്കള്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് മോണിക്ക ജീവനൊടുക്കിയത്. രാവിലെ ഉണര്‍ന്ന കുട്ടികളാണ് അമ്മയുടെ മൃതദേഹം ആദ്യം കണ്ടത്. ആദ്യം ആത്മഹത്യയാണെന്ന് കരുതി കുടുംബാംഗങ്ങള്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തിയെങ്കിലും പിന്നീട് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പും ഫോണ്‍ രേഖകളും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു.
‘ക്ഷമിക്കണം ജിയാ, അമ്മയ്‌ക്ക് മരിക്കേണ്ടി വരും’ എന്ന് ഇളയ മകളെ അഭിസംബോധന ചെയ്തുകൊണ്ടാണ് മോണിക്ക ആത്മഹത്യക്കുറിപ്പ് എഴുതിയത്. ‘എനിക്ക് നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഒരാള്‍ എന്നെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു. നിരന്തരമായ സമ്മര്‍ദ്ദം കാരണം ഞാന്‍ ഈ കടുംകൈ ചെയ്യുന്നു. ദയവായി എന്നോട് ക്ഷമിക്കുക.’ – മോണിക്ക കത്തില്‍ എഴുതി. യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അഞ്ച് വ്യത്യസ്ത നമ്പറുകളില്‍ നിന്നുള്ള വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും കണ്ടെത്തി.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാര്‍, പെണ്‍വാണിഭ കേസിലുള്‍പ്പെടെ മോണിക്ക പ്രതിയാണെന്ന് വിശ്വസിപ്പിച്ചു. ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന തന്ത്രമുപയോഗിച്ച് അവര്‍ മോണിക്കയെ ഒരു മുറിയില്‍ തളച്ചിടുകയും വന്‍തുക ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മോണിക്കയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോഴും തട്ടിപ്പുകാരുടെ വീഡിയോ കോളുകള്‍ വന്നു കൊണ്ടിരുന്നു. മോണിക്കയുടെ അനന്തരവന്‍ സന്‍യോഗ് കോള്‍ എടുത്തപ്പോള്‍ പോലീസ് യൂണിഫോം ധരിച്ച ഒരാള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് മോണിക്കയെ ചോദിച്ചു.
മോണിക്ക മരിച്ചുവെന്ന് പറഞ്ഞിട്ടും തട്ടിപ്പുകാര്‍ പിന്മാറിയില്ലെന്ന് മാത്രമല്ല, കുടുംബാംഗങ്ങളെ ജയിലിലിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മരണശേഷവും ഭീഷണി തുടര്‍ന്നതോടെ ഭര്‍ത്താവ് രണ്‍ധീര്‍ പോലീസില്‍ പരാതി നല്‍കി. ബിഎന്‍എസ് സെക്ഷന്‍ 108 പ്രകാരം കോട്വാലി സിറ്റി പോലീസ് സ്റ്റേഷനില്‍ കേസെടുത്തു. സൈബര്‍ ബുളളിയിംഗിന്റെ തോത് പരിശോധിക്കാന്‍ ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഡാറ്റയും വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു.
നിയമപാലകരാണെന്ന് ചമഞ്ഞ് വ്യാജരേഖകള്‍ കാട്ടി ആളുകളെ പരിഭ്രാന്തിയിലാക്കുന്ന ‘ഡിജിറ്റല്‍ അറസ്റ്റ്’ തട്ടിപ്പുകള്‍ രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ഭയത്തെ ആയുധമാക്കി സൈബര്‍ ക്രിമിനലുകള്‍ നടത്തുന്ന ഈ അതിക്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളാണ് ഒരു ഫോണ്‍ കോളിന്റെ മറവില്‍ തകര്‍ക്കപ്പെട്ടത്.















