ബെംഗളൂരു: ബെംഗളൂരുവിലെ ബിടിഎൽ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലെ രണ്ടാം വർഷ ബി.എസ്‌സി നഴ്‌സിങ് വിദ്യാർഥി എ.പി. ആദിത്യന്റെ (19) മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കോളജിലെ അധ്യാപകൻ പരസ്യമായി അപമാനിച്ചതിനെത്തുടർന്നുള്ള മാനസിക വിഷമമാണ് മരണത്തിന് പിന്നിലെന്ന് ആദിത്യന്റെ അച്ഛൻ എസ്. പ്രദീപ് കുമാർ ആരോപിച്ചു. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യനെ ബുധനാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കോളജിലെ ക്ലാസ് റെപ്രസന്റേറ്റീവ് കൂടിയായിരുന്ന ആദിത്യനെ, സന്ദീപ് പാണ്ഡെ എന്ന അധ്യാപകൻ 20 ദിവസം മുൻപ് മറ്റ് കുട്ടികളുടെ മുന്നിൽ വച്ച് അപമാനിച്ചിരുന്നുവെന്ന് പ്രദീപ് കുമാർ വെളിപ്പെടുത്തി. ലഹരി ഉപയോഗിക്കുന്ന ചില വിദ്യാർഥികൾക്കൊപ്പം ആദിത്യനും ഉണ്ടെന്ന് ആരോപിച്ചായിരുന്നു.
ബുധനാഴ്ച രാവിലെ കോളജിലേക്ക് പോകുന്നില്ലെന്ന് ആദിത്യൻ റൂമിലുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റി വരുന്നുണ്ടെന്ന് അറിയിച്ചു. ഉച്ചയോടെ ജിം ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിൽ കണ്ടതിനെത്തുടർന്ന് ഒരു വിദ്യാർഥി ജനാലയിലൂടെ നോക്കിയപ്പോഴാണ് ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാല് മലയാളി വിദ്യാർഥികൾക്കൊപ്പമാണ് ആദിത്യൻ താമസിച്ചിരുന്നത്.
സംഭവത്തിൽ ഹെബാഗോടി പോലീസ് അന്വേഷണം ആരംഭിച്ചു. ആദിത്യന്റെ അച്ഛനും ബന്ധുക്കളും വ്യാഴാഴ്ച പുലർച്ചയോടെ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. മരണത്തിലെ ദുരൂഹത നീക്കണമെന്നും അധ്യാപകന്റെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അരുവിക്കര കളത്തുകാൽ ഗവ. എൽപി സ്‌കൂളിന് സമീപം പാണ്ടിയോട് കുന്നിൽ വീട്ടിൽ പ്രദീപ് കുമാറിന്റെ മകനാണ് ആദിത്യൻ.















