കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുളള സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെ കുറിഞ്ഞി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് പള്ളിയിലാണ് സംഭവം. ഇതിനിടയിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ചിരുന്നു. ഇതാണ് പരിക്കിന് കാരണമായതെന്നാണ് യാക്കോബായ വിഭാഗത്തിന്റെ വാദം. യാക്കോബായ വിഭാഗത്തിലെ നാല് പേരെയും ഓർത്തഡോക്സ് സഭയിലെ വൈദികനായ ഫാ. എബിൻ ഏബ്രഹാം ഉൾപ്പെടെ രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റി.
ഓർത്തഡോക്സ് സഭയ്‌ക്ക് അനുവദിച്ച സമയക്രമ പ്രകാരമാണ് ഇത്തവണ പള്ളിയിൽ പെരുന്നാൾ ചടങ്ങുകൾ നടന്നത്. ഗീവർഗീസ് സഹദായുടെ പെരുന്നാളിനിടെ ഓർത്തഡോക്സ് വികാരി ഫാ. പോൾ മത്തായിക്കൊപ്പം ഫാ. എബിൻ ഏബ്രഹാമും എത്തിയത് യാക്കോബായ വിഭാഗം ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് തർക്കത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
വികാരിക്കു മാത്രമാണ് ചടങ്ങുകൾ നടത്താനുള്ള അവകാശം എന്ന് ചൂണ്ടിക്കാണിച്ച് യാക്കോബായ വിഭാഗം ഫാ. എബിനെ തടഞ്ഞിരുന്നു. അതേസമയം, സഭയ്‌ക്ക് ലഭിക്കുന്ന വീത സമയങ്ങളിൽ ഒന്നിലധികം വൈദികരെ പ്രവേശിപ്പിക്കുന്നത് പതിവാണെന്ന് ഓർത്തഡോക്സ് വിഭാഗവും വാദിച്ചു. ഇതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. നേരത്തെ തന്നെ പള്ളിയിൽ തർക്കാവസ്ഥ നിലനിന്നിരുന്നതിനാൽ ഇവിടെ പൊലീസിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. സംഘർഷത്തിനിടെ കുരുമുളക് സ്പ്രേ പ്രയോഗിച്ച രണ്ട് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് ഇടപെടലിനെ തുടർന്ന് പള്ളിയിലെ പ്രാർഥനകൾ പൂർത്തിയാക്കാൻ സാധിച്ചു. പള്ളിയിൽ 15 ദിവസം വീതം ഇരു വിഭാഗത്തിനും ശുശ്രൂഷകൾ നടത്താനുള്ള സാഹചര്യം ഒരുക്കികഴിഞ്ഞു.















