കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയൊരു രാഷ്‌ട്രീയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേക്ക്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി കേവല ഭൂരിപക്ഷം മറികടന്നു. ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം 200-ഓളം സീറ്റുകള്‍ നേടിയാണ് ബിജെപി ബംഗാള്‍ ഭരണത്തിലേക്ക് നീങ്ങുന്നത്.
ദേശീയതയും വികസനവും മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിനൊടുവില്‍ ബംഗാള്‍ ജനത ബിജെപിക്ക് അനുകൂലമായ വിധി എഴുതിയെന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള വികസന അജണ്ടയും അമിത് ഷായുടെ സംഘടനാ കരുത്തും ബിജെപിക്ക് കരുത്തായി. തൃണമൂല്‍ സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും വോട്ടായി മാറി.
വടക്കന്‍ ബംഗാളിന് പുറമെ തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളായ തെക്കന്‍ ബംഗാളിലും വലിയ തോതില്‍ വിള്ളല്‍ വീഴ്‌ത്താന്‍ ബിജെപിക്കായി. ബംഗാളിന്റെ സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കുമെന്ന ബിജെപിയുടെ വാഗ്ദാനം വോട്ടര്‍മാരെ സ്വാധീനിച്ചു. ബീഹാറിലെ വിജയത്തിന് ശേഷം കിഴക്കന്‍ ഇന്ത്യ പിടിച്ചടക്കുക എന്ന ബിജെപി ലക്ഷ്യത്തിന്റെ വലിയ വിജയമായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്.
ബീഹാറിലെ വിജയവേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രവചനം പോലെ, ബിജെപിയുടെ രാഷ്‌ട്രീയ മുന്നേറ്റം ഗംഗാ നദി ഒഴുകുന്നത് പോലെ ബംഗാളിലേക്കും വ്യാപിച്ചുവെന്നത് ശ്രദ്ധേയമാണ്. ‘ബംഗാള്‍ മാറ്റത്തെ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ജനവിധി. പ്രാദേശിക രാഷ്‌ട്രീയത്തിനപ്പുറം ദേശീയ വികസനത്തിന്റെ പാതയിലേക്ക് ബംഗാള്‍ മടങ്ങിയിരിക്കുന്നു.’ – ബിജെപി കേന്ദ്ര നേതൃത്വം.
വിജയ വാര്‍ത്ത പുറത്തുവന്നതോടെ കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ വന്‍ വിജയാഘോഷങ്ങള്‍ ആരംഭിച്ചു. വിഘടനവാദത്തിനും പ്രീണന രാഷ്‌ട്രീയത്തിനും ബംഗാള്‍ ജനത നല്‍കിയ തിരിച്ചടിയായാണ് ഈ വിജയത്തെ ദേശീയ നേതൃത്വം വിശേഷിപ്പിക്കുന്നത്. കിഴക്കന്‍ ഭാരതത്തിന്റെ രാഷ്‌ട്രീയ ഭൂപടത്തില്‍ ബിജെപിയുടെ ഈ മുന്നേറ്റം നിര്‍ണ്ണായകമായ മാറ്റങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ വഴിയൊരുക്കും.















