കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയത്തില്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, മുഖ്യമന്ത്രി മമത ബാനര്‍ജിയെയും തൃണമൂല്‍ ക്യാമ്പിനെയും അമ്പരപ്പിച്ചുകൊണ്ട് ബിജെപി വന്‍ വിജയത്തിലേക്കാണ് കുതിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ സൂചിപ്പിച്ച ‘ഗംഗാ പ്രവാഹം’ പോലെ ബംഗാളില്‍ വികസനത്തിന്റെ കാറ്റ് വീശുന്നു എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആകെ 293 സീറ്റുകളില്‍ 189-ഓളം ഇടങ്ങളില്‍ ബിജെപി വ്യക്തമായ ലീഡ് നേടി ഭരണം ഉറപ്പിച്ചു. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 100 സീറ്റുകള്‍ക്ക് താഴെയായി (97) ചുരുങ്ങി. തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക വോട്ടുബാങ്കായ മതുവ സമുദായം ഇത്തവണ ബിജെപിക്കൊപ്പം ഉറച്ചുനിന്നു. മതുവ സ്വാധീനമേഖലകളില്‍ ഏകദേശം 50-ഓളം സീറ്റുകളില്‍ ബിജെപി വന്‍ കുതിപ്പാണ് നടത്തിയത്.
ഗായ്ഘട്ടയില്‍ സുബ്രത താക്കൂറും ബഗ്ദയില്‍ സോമ താക്കൂറും വിജയക്കൊടി പാറിച്ചു. ഇതിനുപുറമെ റാണാഘട്ട് ഉത്തര്‍ പൂര്‍ബ, റാണാഘട്ട് ദക്ഷിണ്‍ തുടങ്ങിയ മണ്ഡലങ്ങളും ബിജെപി പിടിച്ചെടുത്തു. കരിമ്പൂര്‍ പോലുള്ള ചുരുക്കം ചില സീറ്റുകളില്‍ മാത്രമാണ് തൃണമൂലിന് ആശ്വാസകരമായ പ്രകടനം കാഴ്ചവയ്‌ക്കാനായത്.
‘ബംഗാളിന്റെ സാംസ്‌കാരിക പൈതൃകം തിരിച്ചുപിടിക്കുമെന്നും അഴിമതിക്കും വിഘടനവാദത്തിനും അന്ത്യം കുറിക്കുമെന്നുമുള്ള ബിജെപിയുടെ വാഗ്ദാനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണിത്.’ – ബിജെപി കേന്ദ്ര നേതൃത്വം.
പതിറ്റാണ്ടുകള്‍ നീണ്ട ഇടതുഭരണത്തിന് ശേഷം അധികാരത്തിലെത്തിയ തൃണമൂലിനും ഇപ്പോള്‍ മാറ്റത്തിന്റെ വിധി നേരിടേണ്ടി വന്നിരിക്കുകയാണ്. ബംഗാളിന്റെ തെരുവുകളില്‍ ‘ജയ് ശ്രീറാം’ വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കിഴക്കന്‍ ഇന്ത്യയുടെ രാഷ്‌ട്രീയ ഭൂപടത്തില്‍ ബിജെപിയുടെ ഈ വിജയം വരും നാളുകളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.















