തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കേരളത്തിലെ ഇടത് മുന്നണിയിൽ രാഷ്‌ട്രീയ ഭൂകമ്പം. മുഖ്യമന്ത്രിയുടെ രാജിക്ക് പിന്നാലെ സി.പി.ഐയിൽ നേതൃമാറ്റത്തിന് തുടക്കം. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളാണ് തോൽവിക്ക് പ്രധാന കാരണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം.
നാദാപുരം, തൃശ്ശൂർ, അടൂർ, പീരുമേട്, ചാത്തന്നൂർ എന്നീ മണ്ഡലങ്ങളിൽ ബിനോയ് വിശ്വം സ്വീകരിച്ച കടുംപിടുത്തം തിരിച്ചടിയായെന്ന് വിമർശനമുണ്ട്. സെക്രട്ടറിയുടെ ശൈലിക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ പ്രതിഷേധങ്ങൾ പാർട്ടിയിൽ ഉണ്ടായേക്കും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ തിരുവനന്തപുരത്ത് ചേരും. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരിച്ചറിയുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ.
കണ്ണൂരിലുണ്ടായ തിരിച്ചടിക്ക് പിന്നിൽ ഉൾപ്പാർട്ടി പ്രശ്നങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ പകരം കെ.എൻ. ബാലഗോപാൽ ആ സ്ഥാനത്തേക്ക് വരുമെന്നാണ് സൂചന.
പരാജയത്തിന് പിന്നാലെ അതിവേഗം രാജിവെച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിലവിൽ കണ്ണൂരിലെ സ്വന്തം വസതിയിലാണ്. തലസ്ഥാനത്തെത്താതെയാണ് അദ്ദേഹം രാജിക്കത്ത് രാജ്ഭവനിലേക്ക് അയച്ചത്. ഗവർണർ രാജി സ്വീകരിച്ചെങ്കിലും പുതിയ സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. തോൽവിക്ക് ശേഷം അദ്ദേഹം ഇതുവരെ മാധ്യമങ്ങളെ കാണാൻ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.















