ബീജിംഗ്: ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള പടക്കനിര്‍മ്മാണ ശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ലിയുയാങ് നഗരത്തിലെ ‘ഹുവാഷെങ് ഫയര്‍വര്‍ക്‌സ്’ പ്ലാന്റില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. സ്‌ഫോടനത്തില്‍ 61 പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്‌ഫോടനത്തെത്തുടര്‍ന്ന് പ്ലാന്റിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ അധികൃതര്‍ ഒഴിപ്പിച്ചു. 1,500-ലധികം എമര്‍ജന്‍സി റെസ്പോണ്ടര്‍മാരും ഡ്രോണുകളും റോബോട്ടുകളും തിരച്ചില്‍ സംഘത്തിലുണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ഏഴുപേരെ ജീവനോടെ പുറത്തെടുത്തു. പരിക്കേറ്റവരില്‍ 20 മുതല്‍ 60 വയസ്സ് വരെയുള്ളവര്‍ ഉള്‍പ്പെടുന്നു. പറന്നുവന്ന അവശിഷ്ടങ്ങള്‍ തട്ടിയാണ് പലര്‍ക്കും ഗുരുതരമായി പരിക്കേറ്റത്.
സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പടക്കക്കമ്പനിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫാക്ടറിക്കുള്ളിലെ രണ്ട് വെടിമരുന്ന് പുരകള്‍ വലിയ ഭീഷണിയുയര്‍ത്തിയിരുന്നു. രണ്ടാമതൊരു സ്‌ഫോടനം ഒഴിവാക്കാന്‍ പ്രദേശം ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്താനുള്ള നടപടികളും അധികൃതര്‍ സ്വീകരിച്ചു.
പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും കാണാതായവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് നിര്‍ദ്ദേശം നല്‍കി. അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പരിസരത്തെ വായു, ജല ഗുണനിലവാരത്തില്‍ മാറ്റമില്ലെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്ററുകളോളം അകലെയുള്ള വീടുകളുടെ ജനല്‍ ചില്ലകള്‍ തകരുകയും വാതിലുകള്‍ വളഞ്ഞുപോവുകയും ചെയ്തു. റോഡുകളില്‍ കല്ലുകളും അവശിഷ്ടങ്ങളും നിറഞ്ഞതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ പടക്കനിര്‍മ്മാണ കേന്ദ്രമായാണ് ലിയുയാങ് നഗരം അറിയപ്പെടുന്നത്. ചൈനയില്‍ പടക്കനിര്‍മ്മാണ ശാലകളിലും കടകളിലും സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നത് പതിവാകുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹുബെയ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.















