ഹൈദരാബാദ്: കുടുംബതർക്കത്തെത്തുടർന്ന് 24 വയസ്സുകാരിയായ വീട്ടമ്മയെ ഭർത്താവ് പരസ്യമായി കുത്തിക്കൊന്നു. സൂര്യപെട്ട് ജില്ലയിലെ കോടാട് ടൗണിൽ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജെഗ്ഗയ്യപേട്ട സ്വദേശിനിയായ ശിരീഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവും ലോറി ഡ്രൈവറുമായ മണിദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആറ് വർഷം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ് ശിരീഷയും മണിദീപും. ഇവർക്ക് നാല് വയസ്സുള്ള മകനുണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി മണിദീപ് മദ്യപിച്ചെത്തി ശിരീഷയെ ക്രൂരമായി മർദ്ദിക്കുന്നത് പതിവായിരുന്നു. ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ രണ്ടാഴ്ച മുൻപ് ശിരീഷ മകനെയും കൂട്ടി ആന്ധ്രാപ്രദേശിലെ ജെഗ്ഗയ്യപേട്ടയിലുള്ള അമ്മായിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു.
ശിരീഷ വീട്ടിൽ നിന്നും പണവുമായി കടന്നുകളഞ്ഞു എന്ന് മണിദീപ് നൽകിയ പരാതിയെത്തുടർന്ന്, ഇരുവരെയും ചർച്ചകൾക്കായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ബുധനാഴ്ച വൈകുന്നേരം സ്റ്റേഷനിൽ വെച്ച് നടന്ന കൗൺസിലിംഗിലും മണിദീപിനൊപ്പം പോകാൻ ശിരീഷ തയ്യാറായില്ല. ഇക്കാര്യം എഴുതി നൽകാമെന്ന് സമ്മതിച്ച് അമ്മായിക്കൊപ്പം സ്റ്റേഷന് പുറത്തിറങ്ങിയ ശിരീഷയെ മണിദീപ് പിന്തുടരുകയായിരുന്നു. രാത്രി എട്ടു മണിയോടെ ഓട്ടോയിൽ കയറാൻ ശ്രമിക്കുന്നതിനിടെ മണിദീപ് ശിരീഷയെ ബലമായി പിടിച്ചു വലിച്ചിറക്കി. പ്രാണരക്ഷാർത്ഥം അടുത്തുള്ള ചായക്കടയിലേക്ക് ഓടിക്കയറി. എന്നാൽ പിന്നാലെ പാഞ്ഞെത്തിയ മണിദീപ് കടയ്‌ക്കുള്ളിൽ വെച്ച് ശിരീഷയുടെ നെഞ്ചിലും തോളിലും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു.
നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായ മണിദീപ് പിന്തിരിഞ്ഞില്ല. ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ആയുധം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതിയെ വ്യാഴാഴ്ച പോലീസ് പിടികൂടി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശിരീഷയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.















