തൃശൂർ: കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന പ്രമുഖ കിടക്ക നിർമ്മാണ ശാലയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മാമ്പ്ര സ്വദേശി അമീറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ തീപിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് ഫാക്ടറിക്കുള്ളിൽ നിന്നും പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. കിടക്ക നിർമ്മാണത്തിന് ഉപയോഗിക്കുന്ന പഞ്ഞി, റെക്സിൻ, പശ തുടങ്ങിയ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഫാക്ടറിയിൽ ധാരാളമായി ഉണ്ടായിരുന്നതിനാൽ തീ അതിവേഗം പടർന്നുപിടിച്ചു. കിലോമീറ്ററുകളോളം ദൂരത്തേക്ക് പുകയും കരിയും പടർന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.
രണ്ട് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. അങ്കമാലി, മാള, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നായി എത്തിയ ഒന്നിലധികം ഫയർ ഫോഴ്സ് യൂണിറ്റുകൾ സംയുക്തമായാണ് തീയണയ്‌ക്കാൻ നേതൃത്വം നൽകിയത്. സമയോചിതമായ ഇടപെടൽ മൂലം സമീപത്തെ മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാൻ സാധിച്ചു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് പിന്നിലെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. സംഭവ സമയത്ത് തൊഴിലാളികൾ പുറത്തായതിനാൽ വലിയൊരു ജീവാപായം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്.















