ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച മുതൽ ആറ് ദിവസത്തെ വിദേശ സന്ദർശനം ആരംഭിക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, നെതർലൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ അഞ്ച് രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ നടക്കുന്ന ഈ സന്ദർശനം വ്യാപാര-നിക്ഷേപ മേഖലകളിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിൽ വെള്ളിയാഴ്ച യുഎഇയിലെത്തുന്ന പ്രധാനമന്ത്രി, പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഊർജ സഹകരണം ഉൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങളും പ്രാദേശിക-അന്തർദേശീയ കാര്യങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും. തുടർന്ന് വെള്ളിയാഴ്ച തന്നെ നെതർലൻഡ്‌സിലെത്തുന്ന അദ്ദേഹം വില്ല്യം അലക്സാണ്ടർ രാജാവുമായും മാക്സിമ രാജ്ഞിയുമായും കൂടിക്കാഴ്ച നടത്തും. ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനുമായുള്ള ചർച്ചകളിൽ പ്രതിരോധം, സുരക്ഷ, ഗ്രീൻ ഹൈഡ്രജൻ, സെമികണ്ടക്ടർ, ജല സംരക്ഷണം തുടങ്ങിയ മേഖലകളിലെ സഹകരണം പ്രധാന വിഷയങ്ങളാകും.
ഞായറാഴ്ച സ്വീഡനിലെ ഗോതൻബർഗിലെത്തുന്ന മോദി സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണുമായി കൂടിക്കാഴ്ച നടത്തും. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നോടൊപ്പം പ്രമുഖ ബിസിനസ്സ് നേതാക്കളുടെ കൂട്ടായ്മയായ ‘യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രി’യെയും ഇരു നേതാക്കളും അഭിസംബോധന ചെയ്യും. തിങ്കളാഴ്ച നോർവേയിലെത്തുന്ന പ്രധാനമന്ത്രി മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുകയും നോർവീജിയൻ പ്രധാനമന്ത്രി യൊനാസ് ഗാർ സ്റ്റോറുമായി ചർച്ചകൾ നടത്തുകയും ചെയ്യും.
സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ചൊവ്വാഴ്ച പ്രധാനമന്ത്രി ഇറ്റലിയിലെത്തും. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.















