വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്‌ത യുവജന നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. അന്യ പുരുഷൻമാർക്ക് ഹസ്തദാനം നൽകാനും, അവരെ ആലിംഗനം ചെയ്യാനും ലജ്ജയില്ലാത്ത സ്ത്രീകൾ ഇസ്ലാമിലുണ്ടെന്നും ഹിജാബ് നിയമം അവർ അനുസരിക്കുന്നില്ലെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു. മത സ്റ്റേജുകളിൽ പോലും പര പുരുഷൻമാരെ അഭിസംബോധനം ചെയ്തു സംസാരിക്കുന്ന മുസ്ലിം സ്ത്രീകളുണ്ടെന്നും ഇങ്ങനെയാണെങ്കിൽ നബി പറഞ്ഞത് പോലെ ആളുകളെ പിടിച്ചു ഭൂമി വിഴുങ്ങുമെന്നും യുവനേതാവ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് എസ്.വൈ. എസ് നേതാവിന്റെ സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ.
മുസ്ലീം സ്ത്രീകൾ പാട്ടുപാടുന്ന കാലമുണ്ടായാൽ ആളുകളെ ഭൂമി പിടിച്ച വിഴുങ്ങുമെന്നും മനുഷ്യരെ കുരങ്ങുകളായും, പന്നികളായും രൂപം മാറ്റുമെന്നും, ആകാശത്തു നിന്നു കല്ലേറുകൾ വരുമെന്നും നബി പറഞ്ഞിട്ടുണ്ടെന്ന് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു.
വിവാഹങ്ങൾക്ക് ഗാനമേള, കല്യാണ സദസ്സുകളിലേക്കു ചെന്നാൽ സ്വീകരിക്കാൻ കൈ കൂപ്പി നിൽക്കുന്ന വനിതാ രത്നങ്ങൾ, പാവപ്പെട്ടവന്റെ വൃക്ക മാറ്റി വെക്കാൻ ഫണ്ടിനു വേണ്ടി ഇശൽ നൈറ്റ്, റിസപ്ഷനിസ്റ്റ് ആവാൻ സുന്ദരികളായ കൗമാരക്കാരികൾ, സ്കൂൾ തലംതൊട്ടു തന്നെ പാട്ടു പാടാൻ അറിയുന്ന നമ്മുടെ പെൺകുട്ടികളെ പരിശീലിപ്പിച്ചു നാം അവർക്ക് വേണ്ട പ്രോത്സാഹനം നൽകുന്നു.
യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിറഞ്ഞാടുന്നത് നമ്മുടെ പെൺ മക്കൾ. മത സ്റ്റേജുകളിൽ പോലും പര പുരുഷൻമാരെ അഭിസംബോധനം ചെയ്തു സംസാരിക്കുന്ന മുസ്ലിം സ്ത്രീകൾ.
അന്യ പുരുഷൻമാർക്ക് ഹസ്തദാനം ചെയ്യാനും, അവരെ ആലിംഗനം ചെയ്യാനും ലജ്ജയില്ലാത്ത നമ്മുടെ സ്ത്രീകൾ!!!!
50 വർഷം മുമ്പ് പർദ്ദ ഇല്ലെങ്കിൽ നടന്നു പോവുമ്പോൾ ഒരു കുട കയ്യിൽ കരുതുകയും അന്യ പുരുഷൻമാർ ശ്രദ്ധയിൽ പെട്ടാൽ കുട കൊണ്ട് മുഖം മറക്കുകയും ഇസ്ലാമിലെ ഹിജാബ് നിയമം സൂക്ഷിക്കുകയും ചെയ്തിരുന്ന ഒരു തലമുറയാണ് ഈ വലിയ മാറ്റത്തിന് വിധേയമായത്”. എന്നിങ്ങനെ പോകുന്ന യുവ നേതാവിന്റെ സ്ത്രീവിരുദ്ധത. മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളാണ് ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണം എന്നും എസ്.വൈ. എസ് നേതാവ് പറയുന്നു.















