കോഴിക്കോട്: പെരുവണ്ണാമുഴിയിൽ ഡിജിറ്റൽ സർവ്വെയ്ക്ക് പോയ ഉദ്യോഗസ്ഥരെ കാണാതായി. നാല് റവന്യൂ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും അടക്കം മൊത്തം ഏഴ് പേരെയാണ് കാണാതായത്. ഏഴുപേരും കാട്ടിനകത്ത് അകപ്പെട്ടതായാണ് വിവരം. വനം- പോലീസ്- സന്നദ്ധ സേനാംഗങ്ങൾ വിവിധ ടീമുകളായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വെ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ ഏഴ് മണിക്കാണ് സംഘം പൂഴിത്തോട് ഭാഗത്ത് നിന്നും യാത്ര തിരിച്ചത്. വടകര സർവ്വെ ഓഫീസിലെ സർവ്വെയർമാരായ പ്രശാന്ത്, അരുൺ ഭരത്, അഖിൽ, ചെയിൻമാൻ സിബിൻ ലാൽ, മൂന്ന് വാച്ചർമാർ എന്നിവരാണ് സംഘത്തിലുള്ളത്. വൈകിട്ടോടെ സംഘം തിരിച്ചെത്തേണ്ടതായിരുന്നു. കോഴിക്കോട് വയനാട് അതിർത്തിയിൽ ബാണസുര സാഗർ വരെ സംഘം എത്തിയിരുന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
രാത്രിയായിട്ടും തിരിച്ചെത്താതായതോടെയാണ് തെരച്ചിൽ ആരംഭിച്ചത്. വനം വകുപ്പിലെ വാച്ചർമാർക്ക് പ്രദേശത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. കനത്ത മഴയായതിനാൽ കാട്ടിൽ സുരക്ഷിതമായ ഇടത്ത് ഇവർ ക്യാംപ് ചെയ്തിട്ടുണ്ടാകാമെന്നാണ് പ്രതീക്ഷിക്കുന്നത്.















