കിൽവൈത്തിനൻകുപ്പം മണ്ഡലത്തിലെ ടിവികെ എംഎൽഎ തെന്ദ്രൽ കുമാർ കഴിഞ്ഞ ദിവസം നഗ്നപാദമായി ബസിൽ നിയമസഭയിൽ എത്തിയത് വലിയ വാർത്തയായിരുന്നു. ദേശീയ മാദ്ധ്യമങ്ങൾ അടക്കം ‘പാവപ്പെട്ട’ എംഎൽഎയെ വാഴ്‌ത്തിപ്പാടുകയും ചെയ്തിരുന്നു.
എല്ലാ എംഎൽഎമാരും കാറിൽ വരുമ്പോൾ നിങ്ങൾ മാത്രം എന്തുകൊണ്ടാണ് ബസിൽ വന്നതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് താൻ പാവപ്പെട്ടവനാണെന്നും തന്റെ കയ്യിൽ ഒന്നുമില്ലെന്നുമായിരുന്നു തെന്ദ്രൽ കുമാറിന്റെ മറുപടി. ഒപ്പം ഏളിമ കാണിക്കാനുള്ള പിടിപ്പ് ശ്രമവും എംഎൽഎ നടത്തുന്നുണ്ട്. മണ്ഡലത്തിൽ നിന്നും ഇങ്ങോട്ട് വന്നത് ടാക്സിയിലാണെന്നും എന്നാൽ വെയ്റ്റിംഗ് ചാർജ് നൽകാൻ ഇല്ലാത്തതിനാൽ പറഞ്ഞു വിട്ടു എന്നും തെന്ദ്രൽ കുമാർ പറയുന്നുണ്ട്.
എന്നാൽ തെന്ദ്രൽ കുമാറിന്റെ ഏളിമ വെറും ഷോ ആണെന്നും സഹതാപം പിടിച്ച് പറ്റാനുള്ള ശ്രമമാണ് എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. തെന്ദ്രൽ കുമാർ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാകുന്നത്. ഏകദേശം 2.8 കോടിയുടെ ആസ്തി ഉണ്ടെന്നാണ് തെന്ദ്രൽ കുമാർ സ്വയം വെളിപ്പെടുത്തിയിരിക്കുന്നത്.
ബിരുദധാരിയാണ് തെന്ദ്രൽ കുമാർ. വിടി ട്രേഡേഴ്‌സ് , ലക്ഷ്മി കൺസ്ട്രക്ഷൻ എന്നിവയുടെ ഉടമയാണ്. ആകെ 2.8 കോടിയുടെ സ്വത്തുണ്ട്. 27 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം കുടുംബത്തിനുണ്ട്. ഒരു കോടിയിൽ അധികം മൂല്യമുള്ള സ്വർണവും വെള്ളിയും സ്വന്തമായുണ്ട്. അതുമാത്രമല്ല, ആഢംബര വാഹനങ്ങളിലാണ് തെന്ദ്രൻ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്നതും മറ്റൊരു യാഥാർത്ഥ്യം.















