ന്യൂഡൽഹി: നീറ്റ് യുജി 2026 പരീക്ഷാ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂൺ 21-നാണ് രാജ്യവ്യാപകമായി പുനഃപരീക്ഷ നടക്കുക. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് എൻടിഎ പരീക്ഷ റദ്ദാക്കിയിരുന്നു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് പുതിയ തീയതിയും പരിഷ്കാരങ്ങളും അറിയിച്ചത്.
പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ ചില അറിയിപ്പുകളും മന്ത്രാലയം നൽകിയിട്ടുണ്ട്. പരീക്ഷയ്‌ക്കായി വീണ്ടും ഫീസോ മറ്റ് അപേക്ഷാ നടപടികളോ ആവശ്യമില്ല. ജൂൺ 14-ഓടെ പുതിയ അഡ്മിറ്റ് കാർഡുകൾ വിതരണം ചെയ്യും. വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ താൽപര്യമുള്ള ജില്ല പുനഃക്രമീകരിക്കാനുള്ള അവസരവും നൽകുന്നുണ്ട്. കൂടാതെ, പരീക്ഷ എഴുതാൻ 15 മിനിറ്റ് അധിക സമയം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി (CBT Mode) ആയിരിക്കും നടത്തുക. പുനഃപരീക്ഷയുടെ കൂടുതൽ വിവരങ്ങളും ഷെഡ്യൂളുകളും എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാകും. പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന ഉറച്ച നിലപാടിലാണ് കേന്ദ്ര സർക്കാർ.















