അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സന്ദര്‍ശനത്തില്‍ രാജ്യത്തിന് കൈവന്നത് വന്‍ നേട്ടം. ബാങ്കിങ്, അടിസ്ഥാന സൗകര്യ വികസന മേഖലകളിലായി 5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 42,000 കോടി രൂപ) ബൃഹത്തായ നിക്ഷേപമാണ് യുഎഇ പ്രഖ്യാപിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി പ്രധാനമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് ഇന്ത്യയുടെ വികസന കുതിപ്പിന് വേഗതയേകുന്ന നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായത്.
സമ്മാന്‍ ക്യാപിറ്റല്‍, ആര്‍ബിഎല്‍ ബാങ്ക് എന്നിവയ്‌ക്കൊപ്പം ഇന്ത്യയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലുമാണ് പ്രധാനമായും യുഎഇ പണം ഇറക്കുന്നത്. ഇതിന് പുറമെ പ്രതിരോധം, വ്യാപാരം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരണം ഉറപ്പാക്കി. ഗുജറാത്തിലെ വടിനാറില്‍ കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി പ്രത്യേക കേന്ദ്രം (ഷിപ്പ് റിപ്പയര്‍ ക്ലസ്റ്റര്‍) ആരംഭിക്കുന്നതിനും, എല്‍പിജി വിതരണം, പെട്രോളിയം കരുതല്‍ ശേഖരം എന്നിവയില്‍ പുതിയ കരാറുകള്‍ക്കും തുടക്കമായി.
പശ്ചിമേഷ്യയിലെ നിലവിലെ അശാന്തിയില്‍ പ്രധാനമന്ത്രി മോദി ആശങ്ക പ്രകടിപ്പിച്ചു. ആഗോള വ്യാപാരത്തിന് നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം തടസ്സമില്ലാതെ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യയും യുഎഇയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
അബുദാബി വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാനെത്തിയ യുഎഇ പ്രസിഡന്റിന്റെ നടപടിക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ഇതൊരു സഹോദര തുല്യമായ സ്‌നേഹപ്രകടനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പുതിയ പ്രതിരോധ പങ്കാളിത്ത ചട്ടക്കൂടുകള്‍ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ബന്ധം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ദൃഢമാകുമെന്നും കൂടിക്കാഴ്ച വിലയിരുത്തി. മുമ്പെങ്ങുമില്ലാത്ത വിധം തന്ത്രപ്രധാനമായ ബന്ധമാണ് നിലവില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ളതെന്ന് സന്ദര്‍ശനം അടിവരയിടുന്നു.















