ന്യൂഡല്‍ഹി: ലോകം നേരിടുന്ന ലഹരിമരുന്ന് വിപത്തിനെതിരെ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഏകീകൃതമായ പ്രതിരോധം തീര്‍ക്കാനായില്ലെങ്കില്‍ തിരിച്ചുവരാനാകാത്ത വിധം ആഗോള സമൂഹം തകരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് സംഘടിപ്പിച്ച 2026-ലെ ആര്‍.എന്‍. കാവോ മെമ്മോറിയല്‍ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കടത്തിനെതിരായ നീക്കം ഭീകരവാദ വിരുദ്ധ പോരാട്ടത്തിന്റെ തന്നെ ഭാഗമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ലഹരിക്കടത്ത് സംഘങ്ങള്‍ രാജ്യങ്ങള്‍ക്കിടയിലുള്ള നിയമങ്ങളിലെ പൊരുത്തക്കേടുകള്‍ മുതലെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ആഭ്യന്തര മന്ത്രി, വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നാല് പ്രധാന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. നിരോധിത ലഹരിവസ്തുക്കള്‍ക്ക് ലോകമെമ്പാടും ഒരേപോലെയുള്ള നിര്‍വ്വചനം കൊണ്ടുവരിക, ലഹരിക്കടത്ത് കേസുകളില്‍ അന്താരാഷ്‌ട്ര തലത്തില്‍ ഏകീകൃതമായ ശിക്ഷാ നടപടികള്‍ നടപ്പിലാക്കുക. അന്താരാഷ്‌ട്ര ലഹരി മാഫിയാ തലവന്മാരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള കൈമാറ്റ നടപടികള്‍ വേഗത്തിലാക്കുക.
ലോകരാജ്യങ്ങള്‍ക്കിടയില്‍ തല്‍സമയ രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാന്‍ സംവിധാനമൊരുക്കുക എന്നിങ്ങനെയാണ് അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ലഹരിമുക്ത ഭാരതം 2047’ എന്ന ലക്ഷ്യത്തിലേക്കുള്ള വ്യക്തമായ രൂപരേഖ ഇന്ത്യന്‍ ഏജന്‍സികള്‍ തയ്യാറാക്കിക്കഴിഞ്ഞതായി അമിത് ഷാ പറഞ്ഞു. ഇന്ത്യയെ ഒരു ട്രാന്‍സിറ്റ് പോയിന്റായി ഉപയോഗിക്കാന്‍ പോലും ലഹരി സംഘങ്ങളെ അനുവദിക്കില്ലെന്നും ‘സീറോ ടോളറന്‍സ്’ നയത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 40-ലധികം അന്താരാഷ്‌ട്ര കുറ്റവാളികളെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞത് നയതന്ത്ര വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഹരിപ്പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കും സമാന്തര സമ്പദ്വ്യവസ്ഥകള്‍ക്കും ഇന്ധനമാകുന്നുണ്ടെന്ന് അമിത് ഷാ മുന്നറിയിപ്പ് നല്‍കി. ചില രാജ്യങ്ങള്‍ ‘നര്‍ക്കോ-സ്റ്റേറ്റുകള്‍’ ആയി മാറുന്നത് ആഗോള സുരക്ഷയ്‌ക്ക് വെല്ലുവിളിയാണ്. ഇത് കേവലം ഒരു ക്രമസമാധാന പ്രശ്‌നമായി കാണാതെ ലോകം ഒന്നടങ്കം നേരിടേണ്ട നാഗരിക വെല്ലുവിളിയാണെന്നും, രാഷ്‌ട്രീയ വ്യത്യാസങ്ങള്‍ മറന്ന് എല്ലാ രാഷ്‌ട്രങ്ങളും ഇതിനെതിരെ കൈകോര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ആര്‍ ആന്‍ഡ് എ.ഡബ്ല്യു സ്ഥാപക മേധാവി രമേശ്വര്‍ നാഥ് കാവോയുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങില്‍ നാല്‍പ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരും മുന്‍ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.















