കോട്ടയം: പള്ളിക്കത്തോട് കെ. ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ എൻഎസ്എസ് ബാലസമാജം കുട്ടികളെ എസ്എഫ്ഐ തടഞ്ഞ് ഇറക്കി വിട്ടെന്ന് പരാതി. ഏകദിന ക്ലാസിന് മുൻകൂർ അനുമതി വാങ്ങി എത്തിയ പാമ്പാടി 215ാം നമ്പർ എൻഎസ്എസ് കരയോഗത്തിലെ കുട്ടികളെയാണ് ഇറക്കിവിട്ടത്. മുൻകൂർ അനുമതിയോടെ പ്രവേശന ഫീസ് അടച്ചാണ് 35 കുട്ടികളും ഇവർക്കൊപ്പം അഞ്ച് കരയോഗം ഭാരവാഹികളും ഇൻസ്റ്റ്യൂട്ടിൽ എത്തിയത്.
സമുദായ സംഘടനയുടെ പേരിൽ പ്രവേശനം അനുവദിക്കില്ലെന്ന് തിട്ടൂരമിറക്കി ഇറക്കുകയായിരുന്നുവെന്ന് പാമ്പാടി കരയോഗം പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പറഞ്ഞു. മുൻകൂട്ടി അനുമതിയെടുത്താണ് പോയതെന്ന്. ആദ്യം ഒരു ക്ലാസിൽ പങ്കെടുത്തു. രണ്ടാമത് ഡയറക്ടറാണ് ക്ലാസ് എടുത്തത്. ക്ലാസ് എടുക്കുന്നതിനിടെ എസ്എഫ്ഐക്കാർ ഇരച്ചു കയറുകയും സമുദായ സംഘടനയിലെ ആളുകളെ കയറ്റില്ലെന്ന് പറഞ്ഞ് ഇറക്കിവിടുകയായിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനായാണ് ഏകദിന ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സ്കൂൾ കുട്ടികൾക്ക് 50 രൂപയും കോളജ് വിദ്യാർത്ഥികൾക്ക് 100 രൂപയുമാണ് പ്രവേശനഫീസ്. പൊതു ഖജനാവിൽ നിന്നും പണം മുടക്കി നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിൽ, ജാതിയും മതവും നോക്കി പ്രവേശിപ്പിക്കുന്ന രീതിയിലേയ്‌ക്കുള്ള കേരളത്തിന്റെ മാറ്റം വലിയ ദുഃസൂചനയാണ് നൽകുന്നത്.















