കൊല്ലം: കോൺഗ്രസ് നിയന്ത്രണത്തിലുള്ള കൊല്ലം പേരൂർ സർവീസ് സഹകരണ ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ച 48 പവൻ സ്വർണം കാണാതായതിൽ ബാങ്കിന് മുന്നിൽ സമരവുമായി കുടുംബം. കഴിഞ്ഞ മാസം 27 നുണ്ടായ സംഭവത്തിൽ ഇതുവരെയും നടപടി ഉണ്ടായില്ല. സംഭവത്തിൽ യുവമോർച്ച പ്രവർത്തകർ ബാങ്ക് അധികൃതരെ ഉപരോധിച്ചു.
2013 മുതലാണ് പേരൂർ സ്വദേശിയായ ധന്യ സർവീസ് സഹകരണ ബാങ്കിലെ ലോക്കറിൽ സ്വർണം വെച്ച് തുടങ്ങിയത്. 2024 ഡിസംബർ 10 നെത്തി ഒരു കൈച്ചെയ്ൻ മാത്രം എടുത്ത് മടങ്ങി. ഇക്കഴിഞ്ഞ ഏപ്രിൽ 27 ന് ബാങ്കിലെത്തി, നോക്കുമ്പോൾ ലോക്കറിൽ സ്വർണമില്ല. 48 പവൻ നഷ്ടമായതായാണ് ധന്യയുടെ പരാതി. യുവതി പോലീസിലും ബാങ്ക് അധികൃതർക്കും പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും നടപടി ഉണ്ടായില്ല. ഇതേ തുടർന്നാണ് കുട്ടികൾ അടങ്ങുന്ന കുടുംബത്തോടൊപ്പം ബാങ്കിന് മുന്നിൽ സമരം ആരംഭിച്ചത്..
അതേസമയം, പരാതി ലഭിച്ച സമയം തന്നെ പോലീസിൽ വിവരം ധരിപ്പിച്ചു എന്നാണ് ബാങ്ക് ഭരണസമിതിയുടെ വിശദീകരണം. എന്നാൽ സ്വർണം എവിടെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഇല്ല. സംഭവത്തിൽ കിളിക്കൊല്ലൂർ പോലീസ് ബാങ്കിലെത്തി രേഖകൾ പരിശോധിച്ചു. പരാതിയിന്മേൽ അന്വേഷണം തുടരുകയാണ്. നടപടി ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് ധന്യയുടെയും കുടുംബത്തിന്റെയും തീരുമാനം.















