കൊച്ചി: ഫാഷന്‍ രംഗത്തെ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ലൈംഗിക വ്യാപാര റാക്കറ്റിന് കൈമാറിയ കേസില്‍ പിടിയിലായ സിന്ധുവിനെതിരെ നിര്‍ണായക തെളിവുകള്‍ പുറത്ത്. ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇടപാടുകാര്‍ക്ക് കൈമാറി ലക്ഷങ്ങള്‍ വിലപേശിയതിന്റെ വാട്സാപ്പ് ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളുമാണ് അന്വേഷണസംഘം വീണ്ടെടുത്തത്. അറസ്റ്റിലായ പ്രതിയെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
ദുബായ് കേന്ദ്രീകരിച്ച് ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധുവാണ് ഈ അന്താരാഷ്‌ട്ര പെണ്‍വാണിഭ സംഘത്തിന്റെ സൂത്രധാരയെന്നാണ് പൊലീസിന്റെ നിഗമനം. മുംബൈയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ കൊച്ചിയിലെത്തിച്ചത്. നിലവില്‍ കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
കേരളത്തില്‍ നിന്നുള്ള മോഡലുകളുടെ ചിത്രങ്ങള്‍ ദുബായിലെയും മറ്റും വന്‍കിട ഇടപാടുകാര്‍ക്ക് സിന്ധു മുന്‍കൂറായി അയച്ചുനല്‍കാറുണ്ടായിരുന്നു. തുടര്‍ന്ന് ഓരോ പെണ്‍കുട്ടിയുടെയും പേരില്‍ തുക നിശ്ചയിച്ച് ഉറപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളെല്ലാം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ഗള്‍ഫില്‍ ഫാഷന്‍ ഷോകളില്‍ പങ്കെടുപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് സിന്ധു യുവതികളെ ദുബായിലേക്ക് ആകര്‍ഷിച്ചത്. ഇതിനായി പെണ്‍കുട്ടികള്‍ക്ക് വിസ ഉള്‍പ്പെടെയുള്ള യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയതും ഈ യുവതി തന്നെയാണ്. ദുബായില്‍ എത്തിയ ശേഷമാണ് തങ്ങള്‍ ചതിക്കപ്പെട്ട വിവരം ഇരകള്‍ അറിയുന്നത്.
കേസില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് സ്ത്രീകളെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവര്‍ നിലവില്‍ ഒളിവിലാണ്. ഇവരെ ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും ഇതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പൊലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.















