കൊച്ചി: ഫാഷന്‍ രംഗത്തെ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ലൈംഗിക മാഫിയയ്‌ക്ക് കൈമാറിയ കേസില്‍ പിടിയിലായ മുഖ്യസൂത്രധാര സിന്ധുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിന്ധുവിന് സംസ്ഥാനത്തെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും ഇരകളെ ഭീഷണിപ്പെടുത്താന്‍ ഇവരെ ഉപയോഗിച്ചിരുന്നതായും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണസംഘം നടത്തിയിട്ടുള്ളത്. വിദേശത്ത് ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് വലയിലാക്കിയ പരാതിക്കാരിയായ യുവതിയെ ഇവര്‍ ക്രൂരമായ കെണിയില്‍പ്പെടുത്തുകയായിരുന്നു. യുവതിക്ക് നല്‍കിയ പാനീയത്തില്‍ മയക്കുമരുന്ന് (വെളുത്ത പൊടി) കലര്‍ത്തി നല്‍കിയ ശേഷം ബോധരഹിതയാക്കി. തുടര്‍ന്ന് നടന്ന കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സിന്ധു തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായാണ് റിപ്പോര്‍ട്ടിലുള്ളത്.
ഈ ദൃശ്യങ്ങള്‍ പിന്നീട് യുവതിയുടെ ഭര്‍ത്താവിന്റെ ഫോണിലേക്ക് അയച്ചുകൊടുത്ത് ബ്ലാക്ക്മെയില്‍ ചെയ്യാനും പ്രതി മുതിര്‍ന്നു. കേസില്‍ നിലവില്‍ അഞ്ച് പ്രതികളാണുള്ളത്. ഇതില്‍ സിന്ധു ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടും അഞ്ചും പ്രതികള്‍ നിലവില്‍ വിദേശത്താണ്. ഇവരെ എത്രയും വേഗം നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികള്‍ ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
പരാതി നല്‍കിയ യുവതിയെ രണ്ടാം പ്രതി ചൂരല്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ ജീവനോടെ വെയ്‌ക്കില്ലെന്ന് അഞ്ചാം പ്രതി ശാരീരിക-മാനസിക പീഡനങ്ങള്‍ക്കിരയാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തു. കേരളത്തില്‍ നിന്ന് കടത്തിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുബായിലെയും മറ്റും ഇടപാടുകാര്‍ക്ക് സിന്ധു മുന്‍കൂറായി അയച്ചുകൊടുക്കാറുണ്ടായിരുന്നു. തുടര്‍ന്ന് ഓരോരുത്തരുടെയും പേരില്‍ തുക നിശ്ചയിച്ച് ഉറപ്പിക്കുന്ന വാട്സാപ്പ് ചാറ്റുകളും സ്‌ക്രീന്‍ഷോട്ടുകളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് വീണ്ടെടുത്തു.
പ്രതികളുടെ കെണിയില്‍ അകപ്പെട്ട കൂടുതല്‍ പെണ്‍കുട്ടികള്‍ വരും ദിവസങ്ങളില്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് സിഎഫ്സി ഉള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണസംഘം വിലയിരുത്തുന്നത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ സംസ്ഥാനത്തെ മോഡലിങ് രംഗത്തെ മറപിടിച്ചു നടക്കുന്ന വലിയ തട്ടിപ്പുകളുടെ ചുരുളഴിയുമെന്നാണ് പ്രതീക്ഷ.















