ഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജിയിൽ വൻ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. പരീക്ഷ എഴുതുന്നതിനുള്ള പ്രായപരിധി നിശ്ചയിക്കുന്നതിനൊപ്പം ഒരു ഉദ്യോഗാർത്ഥിക്ക് എത്ര തവണ പരീക്ഷ എഴുതാമെന്നതിലും നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് നിലവിൽ ചർച്ചകൾ നടക്കുന്നത്. നിലവിൽ പരീക്ഷ എഴുതാൻ 17 വയസ്സ് തികഞ്ഞിരിക്കണം എന്നതൊഴിച്ചാൽ ഉയർന്ന പ്രായപരിധിയോ, പരീക്ഷ എഴുതുന്നതിന് അവസരങ്ങളുടെ പരിമിതിയോ ഇല്ല. ഇതിനാണ് പുതിയ മാറ്റങ്ങളോടെ തടസ്സം വീഴാൻ പോകുന്നത്.
ഇന്നലെ നടന്ന പാർലമെന്ററി സമിതി യോഗത്തിൽ ദേശീയ പരീക്ഷാ ഏജൻസി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതികൾ നേരത്തെ തന്നെ ഇത്തരം നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇതിന് പുറമെ, നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായി മാറ്റുമെന്നും എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്. എൻജിനീയറിങ്, മെഡിക്കൽ പ്രവേശനത്തിനായി രാജ്യവ്യാപകമായി ഒരൊറ്റ ‘ഏകീകൃത പൊതുപരീക്ഷ’ നടത്തുക എന്ന കാര്യവും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്.
അതേസമയം, രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാല് പേർ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിട്ടുണ്ട്. ചോർത്തിയ ചോദ്യപേപ്പർ വൻ തുക നൽകി വാങ്ങിയ രക്ഷിതാക്കളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ചോദ്യപേപ്പർ മാഫിയക്കെതിരെയുള്ള അന്വേഷണം ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പരീക്ഷാരീതിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം ഒരുങ്ങുന്നത്.















