ഡിസ്പൂര്‍: അസം നിയമസഭയില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചു. ബഹുഭാര്യത്വം നിരോധിക്കുക, പുരുഷന്മാരുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സും സ്ത്രീകളുടേത് 18 വയസ്സുമായി നിജപ്പെടുത്തുക, ലിവ്-ഇൻ റിലേഷൻഷിപ്പുകൾക്ക് നിയമപരമായ ചട്ടക്കൂട് എന്നിവയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ലിവ്-ഇൻ റിലേഷൻഷിപ്പുകൾ എന്നിവ സംബന്ധിച്ച നിയമങ്ങൾ ഏകീകരിക്കാനും ലളിതമാക്കാനുമാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ പറഞ്ഞു. ഇതുകൂടാതെ, ലിവ്-ഇന്‍ ബന്ധഹ്ങൾ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിലൂടെ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങൾ ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യും. എന്നാൽ അസമിലെ ഒരു പട്ടികവർഗ വിഭാഗങ്ങൾക്ക് ബിൽ ബാധകമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ മാതൃക പിന്തുടർന്ന് യു.സി.സി ബിൽ പാസാക്കുന്ന മൂന്നാം സംസ്ഥാനമാണ് അസം. രണ്ടാം തവണ മുഖ്യമന്ത്രിയായ ചുമതലയേറ്റെടുത്തതിന് പിന്നാലെ നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ യു.സി.സി ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സർക്കാരിന്റെ നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.















