തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് പത്ത് ദിവസം ആയപ്പോഴേക്കും കേരള മുഖ്യമന്ത്രി വി. ഡി സതീശന്റെ മുഖം മൂടി അഴിഞ്ഞു വീണ് തകർന്നിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിന് മുൻപ് നൽകിയ വാഗ്ദാനങ്ങളെല്ലാം അദ്ദേഹം തൊണ്ട തൊടാതെ വിഴുങ്ങാൻ പോകുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുനമ്പം വിഷയം.
യുഡിഎഫ് അധികാരത്തിൽ വന്നാൽ 10 മിനിറ്റ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ വി ഡി സതീശൻ, മുനമ്പം നിവാസികളെയും സഭാപിതാക്കന്മാരെയും കബളിപ്പിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രശ്നം തണുപ്പിക്കാനുള്ള സതീശന്റെ തന്ത്രമായിരുന്നു അത്. സെക്ഷൻ 97 പ്രകാരം ഇത് വഫഖ് ഭൂമിയല്ലെന്ന നോട്ട് വഖഫ് ബോർഡ് ഒരു കൊടുക്കേണ്ട കാല താമസമേ ഉള്ളൂ എന്നും കത്ത് ടൈപ്പ് ചെയ്യാനുള്ള പത്ത് മിനിറ്റാണ് ആകെ വേണ്ടത് എന്നുമാണ് സതീശൻ പറഞ്ഞത്.
വി. ഡി സതീശന് അന്നത്തെ നിലപാടല്ലെന്ന് ബോധ്യമായില്ലേ എന്നാണ് കഴിഞ്ഞ ദിവസം വഖഫ് ബോർഡ് ചെയർമാൻ ചോദിച്ചത്. സതീശനും യുഡിഎഫും മുനമ്പം നിവാസികളെയും സഭാ പിതാക്കൻമാരെയും പച്ചയായി കബളിപ്പിക്കുകയാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി മുനമ്പത്ത് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിരുന്നു. നിലവിൽ മുനമ്പം നിവാസികളുടെ പേരിലാണ് കൈവശാവകാശ സർട്ടിഫിക്കറ്റും കരം അടക്കുന്നതും. പിന്നെ എന്ത് വ്യാജരേഖയുണ്ടാക്കിയാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.
മതമൗലികവാദികൾക്കൊപ്പം നിലകൊള്ളുന്നതാണ് യുഡിഎഫിന്റെ നൈസർഗിക ഘടന. മുസ്ലിം ലീഗിനെയും ജമാ അത്തെ ഇസ്ലാമിയെും വെറുപ്പിച്ച് ഒരു തീരുമാനവും എടുക്കാൻ കഴിവില്ലാത്തയാളാണ് വി. ഡി സതീശൻ. പത്ത് മിനിറ്റ് കഴിഞ്ഞ് പത്ത് ദിവസമായി. വഖഫ് പോർട്ടലിൽ ഇത് ഏങ്ങനെ രജിസ്റ്റർ ചെയ്തു എന്നത് സംബന്ധിച്ച് അദ്ദേഹം ഒരു പ്രതികരണവും നടത്തിയിട്ടില്ല. വഖഫ് കയ്യേറ്റത്തിൽ വി. ഡി സതീശന്റെ നിലപാട് അറിയാൻ കേരള ജനതയ്‌ക്ക് താൽപ്പര്യമുണ്ട്. വി ഡി സതീശന് ആത്മാർത്ഥത ഉണ്ടെങ്കിൽ പുതിയ നിയമ പ്രകാരം രൂപീകരിക്കാത്ത വഖഫ് ബോർഡ് പിരിച്ചു വിടണം. 10 മിനിറ്റ് കൊണ്ട് മുനമ്പത്തെ പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ വി. ഡി സതീശൻ വാക്ക് പാലിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു















