ബംഗളൂരു: കര്‍ണാടകയുടെ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം എസ്.എല്‍ അക്ഷയ് (39) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഒരു ലീഗ് മത്സരത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കര്‍ണാടകയ്‌ക്കായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും മൂന്ന് ലിസ്റ്റ് എ മത്സരങ്ങളിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. കെ.എസ്.സി.എ നാസൂര്‍ മെമ്മോറിയല്‍ ഷീല്‍ഡിനായുള്ള ഡിവിഷന്‍ 3 മത്സരത്തില്‍ ഭാരത് സി.സിക്കെതിരെ സാഫയര്‍ സി.സിക്കായി കളിക്കുകയായിരുന്നു ഷിവമോഗ സ്വദേശിയായ അക്ഷയ്.
ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബൗളിംഗില്‍ നിന്ന് മാറി സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്‌തെങ്കിലും നെഞ്ചുവേദന കഠിനമായി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
‘ഞങ്ങള്‍ക്ക് നല്ലൊരു സുഹൃത്തിനെയും മികച്ചൊരു കോച്ചിനെയുമാണ് നഷ്ടമായിരിക്കുന്നത്,’ അക്ഷയുടെ മുന്‍ സഹതാരവും സുഹൃത്തുമായ കെ.ബി പവന്‍ വികാരാധീനനായി പറഞ്ഞു. ‘എപ്പോഴും കളിയോട് കടുത്ത അഭിനിവേശമുള്ള കളിക്കാരനായിരുന്നു അവന്‍. ആ ഊര്‍ജ്ജം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാനും അവന്‍ ആഗ്രഹിച്ചു. എനിക്ക് ഇപ്പോഴും ഈ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല. വളരെ നേരത്തെയായിപ്പോയി ഈ വിടവാങ്ങല്‍.’
1987 ഏപ്രില്‍ 30-നാണ് അക്ഷയ് ജനിച്ചത്. 2010 ഫെബ്രുവരിയില്‍ ഹൈദരാബാദിനെതിരെയുള്ള വിജയ് ഹസാരെ ട്രോഫി മത്സരത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംസ്ഥാന സീനിയര്‍ ടീമില്‍ ഇടംനേടുന്നത്. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം, സൗരാഷ്‌ട്രയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിലൂടെ കര്‍ണാടകയെ പ്രതിനിധീകരിക്കുകയെന്ന തന്റെ കുട്ടിക്കാലത്തെ സ്വപ്‌നം അദ്ദേഹം സാക്ഷാത്കരിച്ചു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റുകളും അദ്ദേഹം വീഴ്‌ത്തി.
കളിക്കളത്തില്‍ നൂറ് ശതമാനവും സമര്‍പ്പണത്തോടെ കളിച്ചിരുന്ന ഒരു താരമായിരുന്നിട്ടും, പ്രതിഭകളുടെ വലിയൊരു നിര കര്‍ണാടക ക്രിക്കറ്റില്‍ ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് അക്ഷയ് എത്തിയത് എന്നതുകൊണ്ട് തന്നെ സംസ്ഥാനത്തിനായി ചുരുക്കം മത്സരങ്ങള്‍ മാത്രമേ അദ്ദേഹത്തിന് കളിക്കാന്‍ കഴിഞ്ഞുള്ളൂ. ആര്‍ വിനയ് കുമാര്‍, ശ്രീനാഥ് അരവിന്ദ്, അഭിമന്യു മിഥുന്‍, സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയ മികച്ച പേസര്‍മാരാല്‍ സമ്പന്നമായിരുന്നു അക്കാലത്ത് കര്‍ണാടക ടീം. തുടര്‍ന്ന് എച്ച്.എസ് ശരത്, റോണിത് മോറെ തുടങ്ങിയവര്‍ കൂടി എത്തിയതോടെ അക്ഷയുടെ കരിയര്‍ കൂടുതല്‍ പ്രതിസന്ധിയിലായി.
2012 ഡിസംബറില്‍ ഹരിയാനയ്‌ക്കെതിരെയാണ് അദ്ദേഹം അവസാനമായി ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. 2012-13 സീസണിലെ വിജയ് ഹസാരെ ട്രോഫിയിലായിരുന്നു അവസാന ലിസ്റ്റ് എ മത്സരം. ‘ഒരു ചെറിയ നഗരത്തില്‍ നിന്ന് വന്ന് സംസ്ഥാനത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞുവെന്നാല്‍ അവന്‍ അത്രത്തോളം മികച്ചവനായിരുന്നു എന്നാണ് അര്‍ത്ഥം,’ 78 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള പവന്‍ കൂട്ടിച്ചേര്‍ത്തു. ‘വിനയ്, അരവിന്ദ്, മിഥുന്‍ എന്നിവരുടെ സാന്നിധ്യം കാരണം കര്‍ണാടക ടീമില്‍ കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്.
അതുകൊണ്ട് അക്ഷയ്‌ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല. എങ്കിലും അവന്‍ ഒന്നിനെക്കുറിച്ചും പരാതിപ്പെട്ടില്ല. ക്രിക്കറ്റിനെ അത്രയധികം സ്‌നേഹിച്ചതുകൊണ്ടാണ് ഈ പ്രായത്തിലും അവന്‍ കളി തുടര്‍ന്നത്.’അക്ഷയ്യുടേത് വളരെ മികച്ച ഔട്ട്-സ്വിംഗറുകള്‍ എറിയാന്‍ കഴിവുള്ള പ്രതിഭയായിരുന്നുവെന്ന് മുന്‍ കര്‍ണാടക ബൗളിംഗ് കോച്ച് മന്‍സൂര്‍ അലി ഖാന്‍ അനുസ്മരിച്ചു. ‘ജവഗല്‍ ശ്രീനാഥ്, വെങ്കിടേഷ് പ്രസാദ്, ദൊഡ്ഡ ഗണേഷ്, ഡേവിഡ് ജോണ്‍സണ്‍ എന്നിവര്‍ കളിച്ചിരുന്ന എന്റെ കാലഘട്ടത്തിന് സമാനമായിരുന്നു അക്ഷയുടെയും അവസ്ഥ. എന്നാല്‍ കര്‍ണാടക ജേഴ്സി അണിയാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അവന്‍ തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.’
എസ്.എല്‍ അക്ഷയുടെ അകാല വിയോഗത്തില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.















