മഹാരാഷ്‌ട്ര: റായ്ഗഡ് ജില്ലയിലെ പോളാദ്പൂർ-മഹാബലേശ്വർ റോഡിലുള്ള അംബേനാലി ഘട്ടിൽ രാജ്യത്തെ നടുക്കിയ ദാരുണമായ വാഹനാപകടം. നിയന്ത്രണം വിട്ട കാർ ആയിരം അടിയിലധികം താഴ്ചയുള്ള വലിയ കൊക്കയിലേക്ക് മറിഞ്ഞ് പ്രശസ്ത മറാത്തി ടെലിവിഷൻ താരം മഹേഷ് പവാറും അദ്ദേഹത്തിന്റെ ഏഴ് സുഹൃത്തുക്കളും മരണപ്പെട്ടു. ‘അപ്പി ആംചി കളക്ടർ’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് 25-കാരനായ മഹേഷ് പവാർ. അപകടത്തിൽ കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
മരണപ്പെട്ടവരെല്ലാം 19-നും 35-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. മഹേഷ് പവാറിനെ കൂടാതെ സത്താറ സ്വദേശികളായ റിതേഷ് ലോഖണ്ഡെ (22), സുഹാസ് ലോഖണ്ഡെ (20), ഉത്കർഷ് ഷിംഗ്തെ (21), നിഖിൽ ഷിംഗ്തെ (25), ആദിത്യ സാലുങ്കെ (21), രാജേഷ് കട്കർ (35), രത്നഗിരി സ്വദേശിയായ അൻഷ് ചവാൻ (19) എന്നിവരാണ് ഈ ദാരുണ ദുരന്തത്തിന് ഇരയായത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദാപോളിയിലെ ഹാർണെയിൽ നിന്നും സത്താറയിലേക്ക് യാത്ര തിരിച്ചതായിരുന്നു ഇവർ. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇവർ ലക്ഷ്യസ്ഥാനത്ത് എത്താതിരുന്നതിനെ തുടർന്ന് ആശങ്കാകുലരായ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാക്കളുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ പോളാദ്പൂരിനടുത്താണ് കാണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ അംബേനാളി ഘട്ട് മേഖല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് കൊക്കയിൽ തകർന്നടിഞ്ഞ നിലയിൽ കാർ കണ്ടെത്തിയത്. വണ്ടി ഓടിച്ചിരുന്നയാൾക്ക് വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ടതാണ് കാർ കൊക്കയിലേക്ക് മറിയാൻ കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാടിനെ പിടിച്ചുലച്ച ഈ വൻ ദുരന്തത്തിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.














