തിരുവനന്തപുരം: ഇഡി റെയ്ഡിന് പിന്നാലെ മകൾ വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറുടെ നയപ്രഖ്യാപന പ്രംസംഗത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കൊണ്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് പിണറായി വിജയൻ ഇക്കാര്യം സ്ഥിരീകരിച്ചത്.
തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായാണ് പിണറായി വിജയൻ വാർത്താസമ്മേളനം നടത്തുന്നത്. എന്നാൽ ഇഡി റെയ്ഡിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നതോടെ വാർത്തസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ച് പിണറായി മടങ്ങി.
പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിലേ താമസത്തെ കുറിച്ചുള്ള പിണറായി വിജയനറെ പ്രതികരണം ഇതായിരുന്നു. ‘കന്റോൺമെന്റ് ഹൗസിലുള്ള ആൾ ആദ്യം മാറട്ടെ, എന്നാലല്ലേ അവിടേക്ക് തനിക്ക് മാറാനാകൂ. അവർ അവിടെ നിന്ന് മാറിയ ശേഷം അറ്റകുറ്റപണി സർക്കാർ നടത്തണം. അതിന് ശേഷം മാത്രമേ അങ്ങോട്ട് മാറുന്ന കാര്യം തീരുമാനിക്കൂ’, എന്ന് അദ്ദേഹം പറഞ്ഞു. നയപ്രഖ്യാപന പ്രസംഗ സമയത്ത് സഭയിൽ എത്തിയ പൊലീസ് മേധാവിയുടെ ഗുരുതര ചട്ടലംഘനത്തെയും പിണറായി വിജയൻ ന്യായീകരിച്ചു. അറിയാതെ സംഭവിച്ചതാകാമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഗവർണറെ സ്വീകരിച്ച ചടങ്ങിലാണ് റവാഡ ചന്ദ്രശേഖർ പങ്കെടുത്തത്.
യുഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിയിലെ വാഗ്ദാനത്തിൽ നിന്നുള്ള ഒളിച്ചോട്ടം നയപ്രഖ്യാപനത്തിൽ കാണാമെന്ന് പിണറായി വിജയൻ പറഞ്ഞു. മുൻ സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ മുന്നോട്ടു കൊണ്ടു പോകുന്നതിൽ പരാമർശമില്ല. കുടുംബശ്രീ , കിഫ് ബി എന്നിവയിൽ മൗനം പാലിക്കുന്നു എന്നും പിണറായി വിജയൻ വിമർശനം ഉന്നയിച്ചു.















