കൊൽക്കത്ത: ബംഗാളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നീക്കങ്ങൾ കർശനമാക്കിയതോടെ, കേരളം ഉൾപ്പടെ അനധികൃതമായി കഴിഞ്ഞിരുന്ന ബംഗ്ലാദേശികൾ കൂട്ടത്തോടെ രാജ്യം വിടുന്നു. സംസ്ഥാനങ്ങളിൽ ആശാരിപ്പണി, നിർമ്മാണത്തൊഴിൽ, വീട്ടുജോലി എന്നിവ ചെയ്തിരുന്നവരും ഉൾപ്പെടുന്നു. പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി ഇവർക്ക് വ്യാജരേഖകൾ ചമച്ചു നൽകി സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ സഹായിച്ചെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത്.
അതിർത്തി സുരക്ഷയിലെ ചെറിയ പഴുതുകൾ പോലും മുതലെടുത്ത് വെറും 10 മിനിറ്റിനുള്ളിൽ ആളുകളെ ഇന്ത്യയിലേക്ക് കടത്തിവിട്ടിരുന്ന വലിയൊരു ഏജന്റ് ശൃംഖലയാണ് ഇതോടെ തകർന്നിരിക്കുന്നത്. രാത്രിയുടെ മറവിൽ പട്രോളിങ് ഇല്ലാത്ത ഭാഗങ്ങളിലൂടെയും പുഴകൾ നീന്തിക്കടന്നതുമാണ് പലരും ഇന്ത്യയിലെത്തിയത്. അതിർത്തി കടത്തുന്നതിനായി ഒരാളിൽ നിന്ന് 7,000 രൂപ മുതൽ 20,000 രൂപ വരെ ഈടാക്കിയിരുന്ന ഏജന്റുമാരുടെ വഴി അടഞ്ഞതോടെയാണ് ഇപ്പോൾ തിരിച്ചുപോക്ക് ശക്തമായിരിക്കുന്നത്.
ഇന്ത്യയിൽ എത്തിയ ശേഷം വോട്ടർ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സംഘടിപ്പിക്കാൻ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി സഹായിച്ചതായി കുടിയേറ്റക്കാർ തന്നെ വെളിപ്പെടുത്തുന്നു. ഈ വ്യാജ രേഖകൾ ഉപയോഗിച്ച് ‘ലക്ഷ്മിർ ഭണ്ഡാർ’ ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾ ഇവർ കൈപ്പറ്റിയിരുന്നതായും വ്യക്തമായിട്ടുണ്ട്. തൃണമൂൽ ഭരണത്തിൽ നടന്നുവന്നിരുന്ന വലിയൊരു ദേശവിരുദ്ധ തട്ടിപ്പാണ് ബി.ജെ.പി. സർക്കാരിന്റെ കർശനമായ നിരീക്ഷണത്തിലൂടെ ഇപ്പോൾ പുറത്തായിരിക്കുന്നത്.
ദേശീയ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. നിയമം കടുപ്പിച്ചതോടെ സുരക്ഷിതമായി ഒളിച്ചുകഴിയാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതാണ് ഇവരെ തിരികെ പോകാൻ പ്രേരിപ്പിക്കുന്നത്.
ബംഗാൾ സർക്കാരിന്റെ ഈ കടുത്ത ദേശീയ സുരക്ഷാ നയങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രംഗത്തുണ്ട്. സ്വന്തം ഇഷ്ടപ്രകാരം രാജ്യം വിട്ടു മടങ്ങുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഭാവിയിൽ ഇവർ വീണ്ടും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത് തടയാൻ തിരികെ പോകുന്നവരുടെ ബയോമെട്രിക് വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നുണ്ട്.















