തിരുവനന്തപുരം: കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ തമ്മിലുള്ള അഴിമതി സംരക്ഷണ കരാറും വോട്ട് ബാങ്ക് രാഷ്‌ട്രീയവും തുറന്നുകാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുന്‍ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് കരിമണല്‍ കമ്പനി എന്തിനാണ് മാസംതോറും പണം നല്‍കിയതെന്ന് വ്യക്തമാക്കാതെ, കേന്ദ്ര അന്വേഷണങ്ങളെ രാഷ്‌ട്രീയ പ്രേരിതമെന്ന് പറഞ്ഞ് ഒളിച്ചോടാന്‍ സാധിക്കില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളും പണം പറ്റിയിട്ടുണ്ടെന്ന വിവരം സി.പി.എമ്മിന് അറിയാമായിരുന്നെങ്കില്‍, കഴിഞ്ഞ പത്ത് വര്‍ഷമായി എന്തുകൊണ്ട് പിണറായി സര്‍ക്കാര്‍ മൗനം പാലിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.
ഇത് പരസ്പരമുള്ള അഴിമതി ഒത്തുതീര്‍പ്പാണോ എന്ന് വ്യക്തമാക്കാന്‍ ജോണ്‍ ബ്രിട്ടാസ് എം.പി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മകളുടെ അഴിമതിയില്‍ പ്രതിപക്ഷ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് ആരോപിക്കുന്ന സി.പി.എം, ആ കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പുറത്തുവിടാന്‍ ധൈര്യമുണ്ടോ എന്ന് രാജീവ് ചന്ദ്രശേഖര്‍ വെല്ലുവിളിച്ചു. അഴിമതിയില്ലാത്ത ഭരണമാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ നിലപാട് സത്യസന്ധമാണെങ്കില്‍, ആരോപണം ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉടനടി അന്വേഷണം പ്രഖ്യാപിക്കണമെന്നും ബി.ജെ.പി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
ദേശീയതയെയും ഇന്ത്യയുടെ സാംസ്‌കാരിക പ്രതീകങ്ങളെയും അനാദരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ഒരേ നിലപാടാണെന്ന് രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. രാജ്യതാല്‍പ്പര്യത്തേക്കാള്‍ ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ തുടങ്ങിയ തീവ്ര നിലപാടുള്ള സംഘടനകളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഇരുമുന്നണികളും മത്സരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന അപകടകരമായ പ്രീണന രാഷ്‌ട്രീയത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്.
ഭാരതത്തിന്റെ മണ്ണില്‍ നിന്ന് രൂപപ്പെട്ടതല്ല സി.പി.എമ്മിന്റെ ആശയധാരയെന്നും, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ചിന്താഗതിയായതിനാലാണ് വന്ദേമാതരത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ആത്മീയ മൂല്യവും മനസ്സിലാക്കാന്‍ അവര്‍ക്ക് സാധിക്കാത്തതെന്നും അദ്ദേഹം പരിഹസിച്ചു. കേരള നിയമസഭയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന്റെ സമീപനം അത്യന്തം ലജ്ജാകരമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.
ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശം ഉണ്ടായിരുന്നിട്ടും, നിയമസഭയില്‍ വന്ദേമാതരത്തിന്റെ പൂര്‍ണ്ണരൂപത്തിന് പകരം ചുരുക്കിയ പതിപ്പ് മാത്രം കേള്‍പ്പിച്ച നടപടിയെ അദ്ദേഹം ശക്തമായി അപലപിച്ചു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിക്കുകയും സ്വാതന്ത്ര്യ സമരത്തിന് പൊരുതാന്‍ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്ത ആത്മാവാണ് വന്ദേമാതരമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസ്, സ്വന്തം സ്വാതന്ത്ര്യസമര പാരമ്പര്യത്തെയും ദേശീയ ഐക്യത്തിന്റെ പ്രതീകങ്ങളെയും തള്ളിപ്പറഞ്ഞ് തീവ്രവാദ സംഘടനകളുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.















