കോഴിക്കോട്: മുക്കം എരഞ്ഞിമാവിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. എരഞ്ഞിമാവ് സ്വദേശി ഹാരിസിന്റെ വീട്ടിലും സ്ഥാപനത്തിലുമാണ് പരിശോധന. രണ്ട്മാസം മുൻപ് മലപ്പുറത്തെ ഹോളോബ്രിക്സ് സ്ഥാനപത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ പിടികൂടിയതിന്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്. കൊച്ചി എൻഐഎ യൂണിറ്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് കേസ് എൻഐഎ ഏറ്റെടുത്തിരുന്നു.
ഹാരിസിന്റെ ഉടമസ്ഥതയിൽ എരഞ്ഞിമാവിൽ പ്രവർത്തിക്കുന്ന എക്സലന്റ് ബ്രിക്സ് എന്ന സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. സ്ഫോടക വസ്തു പിടികൂടിയ സംഭവത്തിൽ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഹാരിസ്. പ്രതിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കേസിലെ മൂന്നാം പ്രതിയായ കാസർകോട് സ്വദേശി മുഹമ്മദ് സലിമിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. കാസർകോട് ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കടുമേനിയും പരിശോധന നടക്കുന്നുണ്ട്. നേരത്തെ കരിങ്കൽ ക്വാറി നടത്തിയിരുന്ന സജി എന്നയാളുടെ വീട്ടിലും ക്വാറിയിലും ആണ് പരിശോധന. മലപ്പുറത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിൽ സ്ഫോടക വസ്തുക്കൾ പിടിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമാണ് വ്യാപക റെയ്ഡ് നടക്കുന്നത്. കേസിൽ ആകെ ഏഴ് പ്രതികളാണ് ഉള്ളത്.
ഫെബ്രുവരി 7 നാണ് ചെമ്മാട്- കോഴിക്കോട് റോഡിലെ ഫർഹ ഹോളോ ബ്രിക്സ് കമ്പനിക്കുള്ളിൽ സൂക്ഷിച്ചിരുന്ന ലോറിയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. 448 പെട്ടികളിലായി ഒളിപ്പിച്ച 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 10,500 നോൺ ഇലക്ട്രിക് ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകളുമാണ് അന്ന് പിടിച്ചെടുത്തത്. കർണാടകയിലെ ബിജാപൂരിൽ നിന്നാണ് ഇവ എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനധികൃത ക്വാറിക്ക് വേണ്ടി എത്തിയതാണ് ഇവ എന്നാണ് പൊലീസിനറെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ പിന്നീട് കേസ് അന്വേഷണം മുൻപോട്ട് കൊണ്ടുപോകാനോ പ്രതികളിലേക്ക് എത്താനോ പൊലീസിന് സാധിച്ചില്ല. മെയ്യ് രണ്ടാം വാരമാണ് കേസ് എൻഐഎ ഏറ്റെടുത്തത്.















