കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ വിമത നീക്കം ശക്തം. ബംഗാൾ നിയമസഭയിൽ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവാക്കാൻ വിമതർ നീക്കം തുടങ്ങി. തൃണമൂൽ കോൺഗ്രസിന്റെ 80 എംഎൽഎമാരിൽ അമ്പതിലധികം പേരും വിമത പക്ഷത്ത് എന്നാണ് വിവരം. വിമത നീക്കം ശക്തിപെടുന്നത് മമത ബാനർജിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
വിമത എംഎൽഎമാർ ചേർന്ന് പുതിയ പാർട്ടി രൂപീകരിക്കാനുള്ള ശ്രമവും അണിയറയിൽ നടക്കുന്നുണ്ട്. പുറത്താക്കപ്പെട്ടവരും അസംതൃപ്തരുമായ എംഎൽഎമാരും നേതാക്കളും എംഎൽഎ ഹോസ്റ്റലിൽ യോഗങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ‘അസ്ലി തൃണമൂല്’ (യഥാര് ത്ഥ തൃണമൂൽ) എന്ന ബാനറിൽ പ്രത്യേക രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുന്ന കാര്യം ചില വിമത നേതാക്കൾ പരിശോധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് എംഎൽഎമാരായ ഋതബ്രത ബാനർജി, സന്ദീപൻ സാഹ എന്നിവരെ മമത ബാനർജി പുറത്താക്കിയതോടെയാണ് രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള യോഗത്തിൽ നിന്നും പ്രധാനപ്പെട്ട പാർട്ടി യോഗങ്ങളിൽ നിന്നും ഇവർ വിട്ടു നിന്നിരുന്നു. മമതയുടെ കാളിഘട്ടിലെ വസതിയിലാണ് ഞായറാഴ്ച യോഗം വിളിച്ചത്. എന്നാൽ, 80 എംഎൽഎമാരിൽ 20 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്, ടിഎംസി നേതൃത്വം യോഗം റദ്ദാക്കാൻ നിർബന്ധിതരായി.
പ്രതിപക്ഷ നേതാവിന്റെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടാണ് ആദ്യം പൊട്ടിത്തെറിയുണ്ടായത്. തൃണമൂൽ കോൺഗ്രസ് നേതാവ്, ഡെപ്യൂട്ടി നേതാവ്, പശ്ചിമ ചീഫ് വിപ്പ് എന്നിവരെ തിരഞ്ഞെടുക്കാനുള്ള പ്രമേയം നടപടിക്രമങ്ങൾ പാലിക്കാതെയാണ് ടാലി നിയോജകമണ്ഡലത്തില് നിന്നുള്ള എംഎൽഎയായ സാഹ പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവായി ശോഭന്ദേബ് ചതോപാധ്യായയെ പിന്തുണച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 70 ഓളം എംഎൽഎമാരുടെ ഒപ്പാണ് ഉണ്ടായിരുന്നത്. എന്നാൽ യോഗത്തിൽ പങ്കെടുക്കാത്ത എംഎൽഎമാരുടെ ഒപ്പുകൾ അഭിഷേക് ബാനർജി വ്യാജമായി ഇടുകയായിരുന്നു എന്നും ആരോപണമുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഭബാനി ഭവൻ ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പശ്ചിമ ബംഗാൾ സിഐഡി അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു















