ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയനും പാകിസ്താനും തമ്മില്‍ നടന്ന എട്ടാമത് സ്ട്രാറ്റജിക് ഡയലോഗിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ ജമ്മു കശ്മീര്‍ പരാമര്‍ശങ്ങളെ ഇന്ത്യ ശക്തമായി തള്ളി. വിഷയത്തില്‍ യാതൊരുവിധ നിയമപരമായ അവകാശവുമില്ലാത്തവര്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച നടന്ന മന്ത്രാലയത്തിന്റെ വാര്ത്താ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായ ഇത്തരം ഇടപെടലുകള്‍ പൂര്‍ണ്ണമായും നിരാകരിക്കുന്നതായി രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യവും ഒഴിച്ചുകൂടാനാവാത്തതുമായ ഭാഗങ്ങളാണെന്ന ന്യൂഡല്‍ഹിയുടെ ദീര്‍ഘകാല നിലപാട് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. ഈ വിഷയത്തില്‍ യാതൊരു പങ്കുമില്ലാത്ത വ്യക്തികളോ സംഘടനകളോ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച നടന്ന ചര്‍ച്ചയ്‌ക്ക് ശേഷം പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍, കശ്മീര്‍ വിഷയത്തെക്കുറിച്ച് പാകിസ്താന്‍ പ്രതിനിധികള്‍ യൂറോപ്യന്‍ യൂണിയനെ ധരിപ്പിച്ചതായി രേഖപ്പെടുത്തിയിരുന്നു. ഇതിന് പകരമായി യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങളാണ് യൂറോപ്യന്‍ യൂണിയന്‍ പങ്കുവെച്ചത്. കഴിഞ്ഞ മാസം പാകിസ്താനും ചൈനയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ കശ്മീര്‍ പരാമര്‍ശങ്ങളെയും ഇന്ത്യ സമാനമായ രീതിയില്‍ തള്ളിക്കളഞ്ഞിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയായിരുന്നു കശ്മീരിലെ ‘ഏറ്റവും പുതിയ സംഭവവികാസങ്ങള്‍’ ചൈനയെ ധരിപ്പിച്ചതായി പാകിസ്താന്‍ വ്യക്തമാക്കിയത്. ജമ്മു കശ്മീരും ലഡാക്കും എക്കാലത്തും ഇന്ത്യയുടെ മാത്രം ഭാഗമായിരിക്കുമെന്നും ഇതില്‍ മറ്റൊരു രാജ്യത്തിനും ഇടപെടാന്‍ അവകാശമില്ലെന്നും അന്ന് ജയ്സ്വാള്‍ പ്രതികരിച്ചിരുന്നു.
കൂടാതെ, ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി പദ്ധതികള്‍ വഴി ഇന്ത്യയുടെ ഭൂമിയിലുള്ള പാകിസ്താന്റെ നിയമവിരുദ്ധമായ കൈയേറ്റത്തെ സാധൂകരിക്കാനുള്ള മറ്റ് രാജ്യങ്ങളുടെ ശ്രമങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം പാകിസ്താനെയും ചൈനയെയും പലതവണ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.















