തിരുവനന്തപുരം: നിയമസഭയിലെ യഥാർത്ഥ പ്രതിപക്ഷധർമ്മം കേരളത്തിന് കാണിച്ച് കൊടുത്ത് ബിജെപി സാമാജികർ. സഭ സമ്മേളിക്കുന്ന ദിവസങ്ങളിലെ ശ്രദ്ധേകേന്ദ്രം ബിജെപി എംഎൽഎമാരാണ്. കൃത്യമായ ഇടപെടലുകളിലൂടെയും ചാട്ടുളി പോലെയുള്ള വാക്കുകളിലൂടെയും ബി.ജെ.പി എംഎൽഎമാർ സഭയിൽ തിളങ്ങുകയാണ്. പതിറ്റാണ്ടുകളായി ഒത്തുതീർപ്പ് രാഷ്‌ട്രീയം അരങ്ങേറിയ സഭ ഇന്ന് കേരളത്തിന്റെ യഥാർത്ഥ പ്രതിപക്ഷത്തെ കാണുകയാണ്. ഈ സമയം മുഴുവൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നോക്കുകുത്തിയായി സഭയിലുണ്ടായിരുന്നു.
ഇരു കൂട്ടരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുമെങ്കിലും അധികാരത്തിൽ വരുമ്പോൾ പരസ്പരം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ടാണ്. സ്വർണക്കൊള്ളയുടെ കാര്യത്തിൽ യുഡിഎഫിൻഫെ നിലപാട് ചോദ്യം ചെയ്ത് കൊണ്ട്, ഒത്തുകളി രാഷ്‌ട്രീയത്തെ പാർലമെന്ററി പാർട്ടി നേതാവ് ബി.ബി. ഗോപകുമാർ സഭയിൽ തുറന്നുകാട്ടി.
യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം വെറും തട്ടിക്കൂട്ടാണെന്നും പ്രായോഗികതലത്തിൽ യാതൊരു കാര്യവുമില്ലാത്ത നയപ്രഖ്യാപനത്തെ എതിർക്കുന്നുവെന്നും ബി. ബി ഗോപകുമാർ തുറന്നടിച്ചു.” സ്വർണ്ണം കട്ടവൻ ആരപ്പാ… സഖാക്കളാണേ അയ്യപ്പാ… നിയമസഭാ സാമാജികർ അടക്കം വളരെ വ്യാപകമായി പാടിയിട്ടുള്ള വരിയാണിത്. പ്രതിപക്ഷത്തിരുന്നപ്പോൾ അവർ എന്താണോ ഉന്നയിച്ചത്, അതിനെ സംബന്ധിച്ചുള്ള ഒരു നിലപാടും നയപ്രഖ്യാപന പ്രസംഗം അവതരിപ്പിക്കപ്പെട്ടപ്പോൾ ഉണ്ടായില്ല. കേരളം കണ്ട ഏറ്റവും വലിയ കൊള്ളയും കേരളത്തിലെ ഭക്തജനങ്ങളുടെ മനസ്സിനെ വേദനിപ്പിച്ചതുമായ ആ സംഭവത്തെക്കുറിച്ച് ഒരു വാചകം പോലും നയപ്രഖ്യാപന പ്രസംഗത്തിൽ ഇല്ല എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. കാലാകാലങ്ങളായി രണ്ടു കൂട്ടരും ഒരേ മനസ്സോടുകൂടി പ്രവർത്തിക്കുന്നവരാണ്. ആരോപണ പ്രത്യാരോപണങ്ങൾ നടത്തുമെങ്കിലും അത് തെളിയിക്കാനുള്ള ഭരണപരമായ ഉത്തരവാദിത്തം ഇവിടെ ആരും കാണിക്കുന്നില്ല.” ബി. ബി ഗോപകുമാർ ചൂണ്ടിക്കാട്ടി.
നിലപാടുകളുടെ രാജകുമാരൻ എന്നാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിക്കുന്നതെന്നും സിഎംആർഎൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്താണെന്നും ബി. ബി ഗോപകുമാർ ചോദിച്ചു. സിഎംആർഎൽ ഡയറിയിൽ ഉള്ള പേരുകളിലേക്കും അന്വേഷണം നീളണമെന്ന ആവശ്യം. നിലപാടുകളുടെ രാജകുമാരൻ ഈ വിഷയത്തിൽ നിലപാട് അറിയിക്കുന്നത് നല്ലതായിരിക്കും. ഭാരതത്തിന്റെ ആത്മീയ അടിത്തറയിൽ നിന്ന് എഴുതിയ വരികളാണ് വന്ദേമാതരത്തിലുള്ളത്. വന്ദേമാതരം പൂർണമായി ആലപിച്ചാൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.















