തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ താമസിക്കുന്ന മുറിക്ക് മുന്നിൽ കറുത്ത ബാക്ക് ഗ്രൗണ്ടുള്ള ഫ്ലക്സ് ബോർഡ് വെച്ചെന്നാരോപിച്ച് രണ്ട് കേരള ഹൗസ് ജീവനക്കാർക്ക് അഡിഷണൽ റെസിഡന്റ് കമ്മീഷണർ വക കാരണം കാണിക്കൽ നോട്ടീസ്. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഡൽഹിയിൽ വന്ന ദിവസം കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ കേരള ഹൗസ് റെസിഡന്റ് കമ്മീഷണർ പുനീത്കുമാറിനെതിരെ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചിരുന്നു.
റെസിഡന്റ് കമ്മീഷണർ അന്യായമായി സസ്പെൻഡ് ചെയ്ത സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ കൺവീനർക്കെതിരായ നടപടിക്കെതിരെയായിരുന്നു സംഘടന ബോർഡുകൾ സ്ഥാപിച്ചത്. ഈ ബോർഡിനെ ചൊല്ലി ഇടത് കോൺഗ്രസ് സംഘടനകൾ തമ്മിൽ തർക്കമുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ കാഴ്ചവട്ടത്തിൽ വെളുത്ത അക്ഷരങ്ങളുള്ള കറുത്ത ബോർഡ് സ്ഥാപിച്ചത് സുരക്ഷാ ലംഘനമാണെന്നാണ് നോട്ടിസിലെ ആരോപണം. ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തിയാണ് മുഖ്യമന്ത്രി വി ഡി സതീശനെന്നും കറുത്ത ബോർഡ് സ്ഥാപിച്ചത് സുരക്ഷാ ലംഘനമാണെന്നും അഡിഷണൽ റെസിഡന്റ് കമ്മീഷണറുടെ കാരണം കാണിക്കൽ നോട്ടിസിൽ ആരോപിക്കുന്നു.















