ബെംഗളൂരു: മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെ ഡി കെ ശിവകുമാർ സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ജലസേചന മന്ത്രി രാമലിംഗ റെഡ്ഡി രാജി വെച്ചു. വകുപ്പ് വിഭജനത്തിൽ അതൃപ്തി അറിയിച്ച് കൊണ്ടാണ് മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചത്. ഡി കെ മന്ത്രിസഭയിൽ ജലസേചന മന്ത്രിസ്ഥാനമാണ് രാമലിംഗ റെഡ്ഡിക്ക് ലഭിച്ചത്. വകുപ്പിനോട് കടുത്ത അതൃപ്തി പ്രകടമാക്കിയാണ് റെഡ്ഡി രാജി കത്ത് നൽകിയത്. രാജിക്കത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ബെംഗളൂരു വികസനകാര്യ വകുപ്പ് വേണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.
‘തനിക്ക് ബെംഗളൂരു വികസനകാര്യ വകുപ്പ് നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. മുഖ്യമന്ത്രി ഡി കെ ശിവകുമാർ നേരിട്ട് രണ്ട് തവണ ഉറപ്പ് നൽകിയതാണ്’; രാജി ക്കത്ത് സമർപ്പിച്ച ശേഷം രാമലിംഗ റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ അതൃപ്തി അറിയിച്ച് മറ്റൊരു മുതിർന്ന നേതാവായ കെഎച്ച് മുനിയപ്പയും രംഗത്തെത്തി. ഇതോടെ ഡികെ ശിവകുമാർ മന്ത്രിസഭയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.വകുപ്പ് വിഭജനത്തിൽ ഏറ്റവും സീനിയറായ തന്നെ അവഗണിച്ചെന്നാണ് മുനിയപ്പയുടെ ആരോപണം. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് ആണ് മുനിയപ്പയ്‌ക്ക് നൽകിയിരുന്നത്. എന്നാൽ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്ന ആവശ്യത്തിലാണ് മുനിയപ്പ.