തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം നിലവില്‍ വന്നു. ജൂലൈ 31 അര്‍ദ്ധരാത്രി വരെ നീളുന്ന 52 ദിവസത്തെ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടലിലെ മത്സ്യങ്ങളുടെ പ്രജനന പ്രക്രിയ തടസ്സമില്ലാതെ നടക്കുന്നതിനും അതുവഴി കടല്‍ സമ്പത്ത് സംരക്ഷിക്കുന്നതിനുമായാണ് എല്ലാ വര്‍ഷവും ഈ കാലയളവില്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുന്നത്. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കോസ്റ്റ് ഗാര്‍ഡും ഫിഷറീസ് വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്രോളിംഗ് നിരോധനം പ്രധാനമായും ഇന്‍ബോര്‍ഡ് എഞ്ചിനുകള്‍ ഘടിപ്പിച്ച വലിയ യന്ത്രവത്കൃത ബോട്ടുകള്‍ക്കാണ് ബാധകമാകുന്നത്. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്ക് ഈ നിയന്ത്രണങ്ങളില്‍ ഇളവുണ്ട്. തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ പരിധി വരെ പോയി ചെറിയ വള്ളങ്ങള്‍ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താന്‍ ഇവര്‍ക്ക് അനുമതിയുണ്ടാകും. എന്നാല്‍, രണ്ട് വള്ളങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ‘പെയര്‍ ട്രോളിംഗ്’ രീതി പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
നിയമലംഘനം തടയാന്‍ ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് കേരള തീരത്ത് മീന്‍പിടിക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. നിരോധനത്തിന്റെ ഭാഗമായി കൊല്ലം നീണ്ടകര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വലിയ യന്ത്രബോടുകളുടെ സഞ്ചാരവും നങ്കൂരമിടലും പൂര്‍ണ്ണമായി വിലക്കിയിട്ടുണ്ട്. അതേസമയം, ഇന്‍ബോര്‍ഡ് എഞ്ചിന്‍ ബോട്ടുകള്‍ ഒഴികെയുള്ള മറ്റ് പരമ്പരാഗത വള്ളങ്ങള്‍ക്ക് നീണ്ടകര ഫിഷിംഗ് ഹാര്‍ബറിലൂടെ കടലില്‍ പോകാന്‍ അനുമതിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ബോട്ടുകള്‍ നിയമം ലംഘിച്ച് കടലില്‍ പോകുന്നത് തടയാന്‍ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും ജൂലൈ 28 വരെ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ പോലീസിന്റെയും കനത്ത നിരീക്ഷണം ഉണ്ടായിരിക്കും.















