സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള ഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദിയായ ഫിഫ ലോകകപ്പില്‍ പന്തുരുട്ടുന്ന ആദ്യ മലയാളി എന്ന സുവര്‍ണ്ണ നേട്ടത്തിലേക്ക് കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ തഹ്സിന്‍ മുഹമ്മദ് ജംഷീര്‍ ചുവടുവെക്കുന്നു. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി ഖത്തര്‍ ദേശീയ ടീം ഇന്നിറങ്ങുമ്പോള്‍, പത്തൊന്‍പതുകാരനായ തഹ്സിന്റെ കളി കാണാനും ആദ്യ ഇലവനില്‍ താരം ഇടംപിടിക്കാനുമുള്ള കാത്തിരിപ്പിലാണ് കായികകേരളം.
ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ഖത്തറിന്റെ മത്സരം. സാന്‍ഫ്രാന്‍സിസ്‌കോ, ബേ ഏരിയയില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെയാണ് ഖത്തര്‍ നേരിടുന്നത്. 2022-ല്‍ ആതിഥേയരായി ലോകകപ്പില്‍ അരങ്ങേറിയ ഖത്തറിന്റെ രണ്ടാം ടൂര്‍ണമെന്റാണിത്. കഴിഞ്ഞ തവണ മൂന്ന് കളിയിലും തോറ്റാണ് അവര്‍ മടങ്ങിയത്. മറുവശത്ത് 13-ാം ലോകകപ്പിനിറങ്ങുന്ന സ്വിറ്റ്സര്‍ലന്‍ഡ്, കഴിഞ്ഞ മൂന്ന് എഡിഷനുകളിലും പ്രീ ക്വാര്‍ട്ടര്‍ വരെയെത്തിയ കരുത്തരാണ്.
തലശ്ശേരി സ്വദേശികളായ ജംഷീദിന്റെയും ഷൈമയുടെയും മകനായ തഹ്സിന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്. 1996-ല്‍ ഖത്തറിലേക്ക് കുടിയേറിയതാണ് ഇവരുടെ കുടുംബം. ഖത്തര്‍ പൗരത്വമുള്ള തഹ്സിന്‍ ആ രാജ്യത്തെ തന്റെ സ്വന്തം നാടായാണ് കാണുന്നത്. ഖത്തറിലെ ലോകോത്തര ഫുട്‌ബോള്‍ നഴ്‌സറിയായ ‘ആസ്പയര്‍ ഫുട്‌ബോള്‍ അക്കാദമി’യിലൂടെയാണ് താരം കളി പഠിച്ചത്. പണ്ട് കാലിക്കറ്റ് സര്‍വകലാശാലയ്‌ക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുള്ള പിതാവ് ജംഷീദാണ് തഹ്സിന്റെ പ്രധാന കളിപ്രേരകം. നിലവില്‍ ഖത്തര്‍ ലീഗിലെ പ്രമുഖ ക്ലബ്ബായ അല്‍ ദുഹൈലിന്റെ താരമാണ് അദ്ദേഹം.
ലെഫ്റ്റ് വിങ്ങില്‍ കളിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിങ്ങറാണ് തഹ്സിന്‍. കണ്‍ചിമ്മും വേഗതയില്‍ പ്രതിരോധ നിരക്കാരെ വെട്ടിയൊഴിഞ്ഞ് മുന്നേറാനും, കൃത്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള തഹ്സിന്റെ മികവ് വരും നാളുകളില്‍ ഫുട്‌ബോള്‍ ലോകം ഏറെ ചര്‍ച്ച ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഖത്തറിന്റെ അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-19 ടീമുകളില്‍ ഇതിനകം തന്നെ മികച്ച പ്രകടനം പുറത്തെടുത്ത ശേഷമാണ് തഹ്സിന്‍ സീനിയര്‍ ലോകകപ്പ് ടീമിലേക്ക് യോഗ്യത നേടിയത്. ഭാവിയുടെ വാഗ്ദാനമായ ഈ മലയാളി താരം ലോകകപ്പ് മൈതാനത്ത് ചരിത്രമെഴുതുന്നത് കാണാന്‍ കണ്ണുകളും നട്ട് കാത്തിരിക്കുകയാണ് മലയാളി ഫുട്‌ബോള്‍ ആരാധകര്‍.















