ഹെയ്റ്റിക്കെതിരെയും നെയ്മര്‍ കളിച്ചേക്കില്ല; സൂപ്പര്‍ താരത്തിന്റെ മടങ്ങിവരവ് സാവധാനമെന്ന് ബ്രസീല്‍

Published by
ജനം വെബ്‌ഡെസ്ക്

റിയോ ഡി ജനീറോ: പരിക്ക് പൂര്‍ണ്ണമായി ഭേദമാകാത്ത പശ്ചാത്തലത്തില്‍ ഹെയ്റ്റിക്കെതിരെയുള്ള അടുത്ത മത്സരത്തിലും ബ്രസീലിയന്‍ താരം നെയ്മര്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നെയ്മറുടെ തിരിച്ചുവരവ് തിടുക്കത്തിലാക്കേണ്ടതില്ലെന്നാണ് കാനറിപ്പടയുടെ മാനേജ്‌മെന്റ് തീരുമാനം. പരിക്കിന്റെ പുരോഗതി വിലയിരുത്തുന്നതിനായി താരം ഇന്ന് വിശദമായ പരിശോധനകള്‍ക്ക് വിധേയനായി. ഇന്നത്തെ ടീം പരിശീലനത്തില്‍ നിന്നും നെയ്മര്‍ വിട്ടുനില്‍ക്കും.

ഹെയ്റ്റിക്കെതിരെയുള്ള പോരാട്ടത്തില്‍ നെയ്മറെ ആദ്യ ഇലവനില്‍ ഇറക്കേണ്ടതില്ലെന്നാണ് കോച്ചിങ് സ്റ്റാഫിന്റെ തീരുമാനം. നിലവില്‍ മെഡിക്കല്‍ ടീമിന്റെ പ്രത്യേക നിരീക്ഷണത്തിലാണ് താരം. പരിക്കിനുള്ള ചികിത്സകള്‍ക്കൊപ്പം നേരിയ തോതിലുള്ള ഫിറ്റ്‌നസ് പരിശീലനം നടത്തുന്നുണ്ടെങ്കിലും മത്സരത്തിലേക്ക് പൂര്‍ണ്ണ സജ്ജനാകുന്ന ഘട്ടത്തിലേക്ക് താരം എത്തിയിട്ടില്ല. എങ്കിലും ഹെയ്റ്റിക്കെതിരായ മത്സരത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി, കളി അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ പകരക്കാരനായി മൈതാനത്തിറക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

താരത്തിന്റെ കാല്‍വണ്ണയ്‌ക്കേറ്റ പരിക്കിന്റെ ശമനം അവസാന ഘട്ടത്തിലായതിനാല്‍ അതീവ ജാഗ്രതയോടെയും ക്ഷമയോടെയുമാണ് ബ്രസീല്‍ പരിശീലകര്‍ കാര്യങ്ങളെ സമീപിക്കുന്നത്. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിക്കാണ് ബ്രസീല്‍-ഹെയ്റ്റി പോരാട്ടം നടക്കുക. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീല്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

Share