ബോസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ നോര്‍വെയ്‌ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഐയിലെ ആദ്യ മത്സരത്തില്‍ ഇറാഖിനെ 4-1ന് പരാജയപ്പെടുത്തിയാണ് നോര്‍വെ ലോകകപ്പ് കാമ്പയിന് ഗംഭീര തുടക്കം കുറിച്ചത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടിന്റെ ഇരട്ടഗോള്‍ പ്രകടനമാണ് നോര്‍വെയുടെ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമണ ഫുട്‌ബോളാണ് നോര്‍വെ പുറത്തെടുത്തത്.
ഹാളണ്ടിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റനിര ഇറാഖ് പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു. മധ്യനിര താരങ്ങളുടെ മികച്ച പിന്തുണയും നോര്‍വെയുടെ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകി. 29-ാം മിനിറ്റിലാണ് നോര്‍വെ ലീഡ് നേടിയത്. ഡേവിഡ് മൊല്ലര്‍ വോള്‍ഫെയുടെ മനോഹര അസിസ്റ്റില്‍ നിന്ന് ഹാളണ്ട് ലക്ഷ്യം കണ്ടു. ആദ്യ ഗോളിന് ശേഷം ആക്രമണം തുടര്‍ന്ന നോര്‍വെ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും 39-ാം മിനിറ്റില്‍ ഐമെന്‍ ഹുസൈന്റെ ഗോളിലൂടെ ഇറാഖ് സമനില പിടിച്ചു.
എന്നാല്‍ സമനിലയുടെ ആഘോഷം അധികനേരം നീണ്ടില്ല. 43-ാം മിനിറ്റില്‍ ഹാളണ്ട് വീണ്ടും വലകുലുക്കി നോര്‍വെയെ മുന്നിലെത്തിച്ചു. ഇറാഖ് പ്രതിരോധനിരയും ഗോള്‍കീപ്പര്‍ ജലാല്‍ ഹസ്സനും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് ഗോളിലേക്ക് വഴിവെച്ചത്. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ഹാളണ്ടിന്റെ കാലില്‍ തട്ടി പന്ത് വലയിലേക്കെത്തുകയായിരുന്നു. രണ്ടാം പകുതിയിലും മത്സരത്തിന്റെ നിയന്ത്രണം നോര്‍വെ കൈവിട്ടില്ല.
76-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ലിയോ ഓസ്റ്റിഗാര്‍ഡ് നേടിയ ഗോള്‍ വിജയത്തിലേക്കുള്ള വഴി കൂടുതല്‍ സുഗമമാക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ക്രിസ്റ്റ്യന്‍ തോര്‍സ്റ്റ്വെറ്റ് കൂടി ലക്ഷ്യം കണ്ടതോടെ നോര്‍വെയുടെ ഗോള്‍പട്ടിക നാലായി. തിരിച്ചുവരാന്‍ ഇറാഖ് ശ്രമിച്ചെങ്കിലും നോര്‍വെയുടെ ശക്തമായ പ്രതിരോധവും വേഗമേറിയ കൗണ്ടര്‍ അറ്റാക്കുകളും അവരുടെ എല്ലാ ശ്രമങ്ങളും വിഫലമാക്കി.
അവസാന വിസില്‍ മുഴങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 4-1 എന്ന ആധികാരിക വിജയമായിരുന്നു നോര്‍വെയുടെ നേട്ടം. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ഇരട്ടഗോളുമായി തിളങ്ങിയ ഹാളണ്ട്, ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ തന്റെ സാന്നിധ്യം ശക്തമായി അറിയിച്ചിരിക്കുകയാണ്. ഈ പ്രകടനം തുടര്‍ന്നാല്‍ നോര്‍വെയെ ഇത്തവണ ലോകകപ്പില്‍ ഏറെ ദൂരം മുന്നോട്ട് നയിക്കാന്‍ ഹാളണ്ടിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.















