കാന്‍സാസ് സിറ്റി: ലോകകപ്പ് വേദിയില്‍ വീണ്ടും തന്റെ മികവ് തെളിയിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. അള്‍ജീരിയക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടി അര്‍ജന്റീനയെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ചിരിക്കുകയാണ് നായകന്‍. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. 17, 60, 76 മിനിറ്റുകളിലായി വലകുലുക്കിയ മെസി ലോകകപ്പ് കരിയറിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. ഇതോടെ അര്‍ജന്റീന ലോകകപ്പ് കാമ്പയിന് മികച്ച തുടക്കവും കുറിച്ചു.
മത്സരത്തിന്റെ 17-ാം മിനിറ്റില്‍ മധ്യനിര താരം റോഡ്രിഗോ ഡി പോളിന്റെ മനോഹര അസിസ്റ്റില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്. ബോക്സിന്റെ വലതുഭാഗത്ത് നിന്ന് തന്റെ ട്രേഡ്മാര്‍ക്ക് ശൈലിയിലുള്ള കട്ട്-ഇന്‍ ഷോട്ടിലൂടെ അള്‍ജീരിയന്‍ ഗോള്‍കീപ്പറെ കീഴടക്കുകയായിരുന്നു. വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് ഗോള്‍ അനുവദിച്ചത്. ആദ്യ ഗോള്‍ നേടിയതോടെ അര്‍ജന്റീന മത്സരത്തില്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ചു.
അള്‍ജീരിയ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അര്‍ജന്റീനന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസും അവയെ ഫലപ്രദമായി ചെറുത്തു. രണ്ടാം പകുതിയിലും ആക്രമണം തുടര്‍ന്ന അര്‍ജന്റീനയ്‌ക്കായി 60-ാം മിനിറ്റില്‍ മെസി വീണ്ടും ലക്ഷ്യം കണ്ടു. ഇതോടെ മത്സരഫലം ഏകദേശം ഉറപ്പിച്ച അര്‍ജന്റീനന്‍ നായകന്‍ 76-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി ഹാട്രിക് പൂര്‍ത്തിയാക്കി. ഈ ഹാട്രിക്കോടെ ലോകകപ്പില്‍ മെസിയുടെ ആകെ ഗോള്‍ നേട്ടം 16 ആയി.
ഇതോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ മിറോസ്ലാവ് ക്ലോസയുടെ റെക്കോര്‍ഡിനൊപ്പമെത്താനും മെസിക്കായി. കൂടാതെ അര്‍ജന്റീന ജഴ്സിയില്‍ മെസിയുടെ ഗോള്‍ നേട്ടം 120-ലേക്കും ഉയര്‍ന്നു. ഹാട്രിക് പൂര്‍ത്തിയാക്കിയതിന് പിന്നാലെ 79-ാം മിനിറ്റില്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി മെസിയെ പിന്‍വലിച്ചു. ശേഷിച്ച സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ വന്നതോടെ അര്‍ജന്റീന 3-0ന്റെ ആധികാരിക ജയം സ്വന്തമാക്കി.
ലോകകപ്പിന്റെ തുടക്കത്തില്‍ തന്നെ ഹാട്രിക്കുമായി കളം നിറഞ്ഞ മെസി, ഇത്തവണയും അര്‍ജന്റീനയുടെ കിരീട പ്രതീക്ഷകള്‍ക്ക് കരുത്തേകുന്ന പ്രകടനമാണ് പുറത്തെടുത്തത്.















